ജാദവ്പൂർ സർവകലാശാലയിലും സംഘർഷം; വിദ്യാർത്ഥികളും ബിജെപി പ്രവർത്തകരും നേർക്കുനേർ; ലാത്തിച്ചാർജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2020 10:18 PM |
Last Updated: 06th January 2020 10:18 PM | A+A A- |

കൊല്‍ക്കത്ത: ജെഎന്‍യുവിൽ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. വിദ്യാർത്ഥികളും ബിജെപി പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി.
#WATCH West Bengal: Police lathicharge on Jadavpur University students, near Sulekha Mor in Kolkata, during protest against JNU violence. pic.twitter.com/mJKV2D3gXF
— ANI (@ANI) January 6, 2020
ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകളുടെ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഈ സമയം ബിജെപി പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.
രണ്ട് റാലികളും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. എന്നാല്‍ ഇരു വിഭാഗങ്ങളും മുദ്രാവാക്യം മുഴക്കി നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നതെന്ന് പൊലീസ് അവകാശപ്പെടുന്നു.
West Bengal: Clash between Jadavpur University students and police personnel, near Sulekha Mor in Kolkata, during protest against JNU violence. pic.twitter.com/qXsiiVbGJ3
— ANI (@ANI) January 6, 2020
അതിനിടെ, ജെഎന്‍യുവിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിരവധി പേര്‍ പ്രതിഷേധിക്കാനെത്തി.