'ഓരോ ഇരുമ്പുദണ്ഡിനും മറുപടി സംവാദത്തിലൂടെ'; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- എബിവിപി ഗുണ്ടകള്‍; തുറന്നുപറഞ്ഞ് ഐഷി ഘോഷ്

ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരങ്ങേറിയത് സംഘടിത ആക്രമണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്
'ഓരോ ഇരുമ്പുദണ്ഡിനും മറുപടി സംവാദത്തിലൂടെ'; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- എബിവിപി ഗുണ്ടകള്‍; തുറന്നുപറഞ്ഞ് ഐഷി ഘോഷ്

ന്യൂഡല്‍ഹി: ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അരങ്ങേറിയത് സംഘടിത ആക്രമണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. ആര്‍എസ്എസ്- എബിവിപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ നാലു അഞ്ചുദിവസമായി ക്യാമ്പസില്‍ ആര്‍എസ്എസ് അനുഭാവമുളള പ്രൊഫസര്‍മാരും എബിവിപി പ്രവര്‍ത്തകരും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവരികയായിരുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

 ഇന്നലെ മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ  നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും ഐഷി ഘോഷ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രയോഗിച്ച ഓരോ ഇരുമ്പുദണ്ഡിനും സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയും മറുപടി പറയും. എക്കാലത്തും ജെഎന്‍യുവിന്റെ സംസ്‌കാരം നിലനില്‍ക്കും.അതിന് ഒരുവിധത്തിലുമുളള കോട്ടവും സംഭവിക്കില്ല. സര്‍വകലാശാലയുടെ ജനാധിപത്യ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നും ഐഷി ഘോഷ് പറഞ്ഞു. വൈസ് ചാന്‍സലറെ ഉടന്‍ തന്നെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.

അതിനിടെ ഇന്നലെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാലയില്‍ മനുഷ്യചങ്ങല തീര്‍ത്തു.
സുരക്ഷ കണക്കിലെടുത്ത് സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. 700 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് ക്യാമ്പസിനുളളിലും സബര്‍മതി ഹോസ്റ്റലിനുളളിലും കടന്ന് മുഖംമൂടി സംഘം ആക്രമണം അഴിച്ചുവിട്ടത്.ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com