വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം; വിസി രാജിവയ്ക്കണമെന്ന് ജെഎന്‍യു യൂണിയന്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം; വിസി രാജിവയ്ക്കണമെന്ന് ജെഎന്‍യു യൂണിയന്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിനോട് മന്ത്രി ആവശ്യപ്പെട്ടു. അക്രമത്തിന് എതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

സമാധനം നിലനിര്‍ത്തണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം ജഗ്ദീഷ് കുമാര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വേണ്ടയുള്ള രജിസ്‌ട്രേഷന്‍ കാര്യക്ഷമമായി നടക്കേണ്ടതുണ്ടെന്നും വിസി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താതപര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് സര്‍വകലാശാലയ്ക്ക് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിസിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥി സമരത്തില്‍ വിസിയുടെയും സംഘത്തിന്റെ ഭാഗത്തുണ്ടായ നിരാശയുടെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം ക്യാമ്പസില്‍ അരങ്ങേറിയ അക്രമമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ഡല്‍ഹി പൊലീസാണ് എബിവിപി അക്രമികള്‍ക്ക് ക്യാമ്പസിനകത്തേക്ക് കടക്കാന്‍ സൗകര്യമൊരുക്കിയത്. വിദ്യാര്‍ത്ഥി സമരത്തെ തകര്‍ക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് എബിവിപി ഗുണ്ടകളെ ഉപയോഗിച്ച് വിസി അക്രമം നടത്തിയത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകരാണ് സംഘത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. വലിയ കല്ലുകളും കമ്പിവടികളുമാണ് വിദ്യാര്‍ത്ഥികളെ അക്രമിക്കാനായി ഇവര്‍ ഉപയോഗിച്ചത്. ഗേള്‍സ് ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ പെണ്‍കുട്ടികളെ അക്രമിച്ചു.

പിന്നാമ്പുറത്തിലൂടെ നിയമവിരുദ്ധ നയങ്ങള്‍ ഒളിച്ചുകടത്തുന്ന, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന, ജെഎന്‍യുവിനെ നശിപ്പിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീരുവായ വൈസ് ചാന്‍സിലറാണ് ഇത്'- വിദ്യാര്‍ത്ഥി യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com