രാഷ്ട്രീയമാകാം, ഗുണ്ടായിസം പാടില്ല; ജെഎന്‍യു സമരത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി, ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫീസ് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ
രാഷ്ട്രീയമാകാം, ഗുണ്ടായിസം പാടില്ല; ജെഎന്‍യു സമരത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി, ഫീസ് കുറയ്ക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഫീസ് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. അതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല. രാഷ്ട്രീയമാകാം, എന്നാല്‍ ഗുണ്ടായിസം പാടില്ലെന്നും കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ നടന്ന അക്രമസംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പറഞ്ഞു. ജെഎന്‍യുവില്‍ വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ സമരം നടത്തുന്ന വേളയിലാണ്, പരോക്ഷ പിന്തുണയുമായി എന്‍ഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ രാംദാസ് അത്താവലെയുടെ പ്രസ്താവന.

അതേസമയം വിന്റര്‍ സെമസ്റ്ററിനായുളള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു. വിന്റര്‍ സെമസ്റ്ററിനായി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനി ഒരു പുതിയ കാലത്തിന് തുടക്കമിടാമെന്നും വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്ന ക്യാമ്പസാണ് ഇത്. അക്രമം ഒന്നിനും ഒരു പരിഹാരമല്ല. സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിന് എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പിന്‍വലിക്കുന്നത് വരെ അനിശ്ചിത സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍. അതുവരെ രജിസ്‌ട്രേഷന്‍ നടപടികളുമായി സഹകരിക്കില്ലെന്നാണ് കഴിഞ്ഞദിവസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചത്. സമരത്തിനിടെ,ഞായറാഴ്ചയാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ച് ക്യാമ്പസില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സംഘടിത ആക്രമണത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com