'തിങ്ക് എഡ്യു'വിന് അഭിനന്ദനവുമായി പ്രധാനമന്ത്രി; വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ കോണ്‍ക്ലേവിന് സാധിക്കട്ടെ: മോദി

വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'തിങ്ക് എഡ്യു'വിന് അഭിനന്ദനവുമായി പ്രധാനമന്ത്രി; വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ കോണ്‍ക്ലേവിന് സാധിക്കട്ടെ: മോദി

ചെന്നൈ: വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ക്ലേവില്‍ നടക്കുന്ന സംവാദങ്ങള്‍ സമ്പുഷ്ടവും ആശയങ്ങള്‍ക്ക് കരുത്തുപകരുന്നതുമാകാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ കോണ്‍ക്ലേവിന് സാധിക്കട്ടെയെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ളയ്ക്ക് അയച്ച കത്തില്‍ നരേന്ദ്രമോദി വ്യക്തമാക്കി.

രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും അടിസ്ഥാനം വിദ്യാഭ്യാസമാണ്. കേവലം വിവരങ്ങള്‍ കൈമാറുന്നതിന് അപ്പുറം യുവജനങ്ങളുടെ മനസ്സുകളെ കിയാത്മകവും നവീനവുമാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താന്‍ മികച്ച മാതൃകകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കണം. ഗവേഷണത്തിനും നൂതനസാങ്കേതികവിദ്യക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകണം വിദ്യാഭ്യാസം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികമായ 2022നോട് അനുബന്ധിച്ച് രൂപം നല്‍കിയിരിക്കുന്ന ദര്‍ശനരേഖ തിരിച്ചറിയാന്‍ രാജ്യത്തെ എല്ലാ ജനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഈ ലക്ഷ്യം നിറവേറ്റുന്നതിന് വിദ്യാഭ്യാസത്തിനുളള പ്രാധാന്യം തിരിച്ചറിയണമെന്നും മോദി അഭ്യര്‍്ത്ഥിച്ചു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവിന്റെ എട്ടാമത്തെ പതിപ്പിനാണ് ഇന്ന് തുടക്കമായത്. 'തിങ്ക് എഡ്യു' എന്ന പേരില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവ് ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോളയിലാണ് പുരോഗമിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യം വെച്ചുളള കോണ്‍ക്ലേവില്‍ വിവിധരംഗങ്ങളില്‍ പ്രതിഭ തെളിയിച്ച 65 പ്രമുഖരാണ് പങ്കെടുക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികമായ 2022നെ മുന്‍നിര്‍ത്തിയുളള ദര്‍ശനരേഖയാണ് സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം.
വിദ്യാഭ്യാസരംഗത്ത് കാതലമായ മാറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന കോണ്‍ക്ലേവ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകും.

സമൂഹത്തിന് മുന്‍പാകെ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കോണ്‍ക്ലേവില്‍ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ചവര്‍ അവരുടെ ചിന്തകളും ആശയങ്ങളും പങ്കുവെയ്്ക്കും. ബന്‍വാരിലാല്‍ പുരോഹിത്, ആരിഫ് മുഹമ്മദ് ഖാന്‍, സ്മൃതി ഇറാനി,കിരണ്‍ റിജിജു, രമേശ് പൊക്രിയാല്‍,സച്ചിന്‍ പൈലറ്റ്, സുബ്രഹ്മണ്യന്‍ സ്വാമി, മനീഷ് തീവാരി, ശശി തരൂര്‍, തുടങ്ങി പ്രാസംഗികരുടെ നീണ്ടനിര സമ്മേളനത്തെ വേറിട്ടതാകും. കഴിഞ്ഞ തവണ പ്രണബ് മുഖര്‍ജി, ശശി തരൂര്‍,സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com