വിജയവാഡ: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ റാലി നടത്തിയതിന് ടിഡിപി അധ്യക്ഷനും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയുടെ തലസ്ഥാനം അമരാവതിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു റാലി. ബുധനാഴ്ച രാത്രിയിൽ വിജവാഡയിൽ പ്രതിഷേധ റാലി നടത്തുന്നതിന് ഇടയിലായിരുന്നു അറസ്റ്റ്.
നായിഡുവിനൊപ്പം നിരവധി ടിഡിപി നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നു . എല്ലാ നേതാക്കളേയും മണിക്കൂറുകൾക്കു ശേഷം വെറുതെവിട്ടു. അതേസമയം, നായിഡുവിന്റെ അറസ്റ്റ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ടിഡിപി പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രതിഷേധം മുന്നിൽകണ്ട് ഗുണ്ടൂർ, വിജയവാഡ എന്നിവിടങ്ങളിൽനിന്നുള്ള ടിഡിപി എംപിമാരെ പോലീസ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലിൽ ആക്കിയിരുന്നു.
തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി രംഗത്തെത്തിയത്. ആന്ധ്ര വിഭജനത്തിനുശേഷം അധികാരത്തിലേറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി സർക്കാർ. അമരാവതി തലസ്ഥാനമായി തിരഞ്ഞെടുത്തത്. അമരാവധിയെ തലസ്ഥാനമാക്കാനായി തങ്ങളുടെ കൃഷിഭൂമി വിട്ടുനൽകിയ കർഷകരാണ് സമര രംഗത്തുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ