ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണച്ചാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് സാക്കിര്‍ നായിക്ക് ഈ കാര്യം പറയുന്നത്. യാസിര്‍ ഖാദി എന്നയാള്‍ സംസാരിച്ച ശേഷം ഫെയ്സ്ബുക്കിലിട്ട കുറിപ്പിന് പിന്നാലെയായിരുന്നു ഇക്കാര്യം വിശദമാക്കി സാക്കിര്‍ പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്.
സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചാല്‍ സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഉറപ്പു തരാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തതായി സാക്കിര്‍ നായിക് പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായിട്ടായിരുന്നു അയാള്‍ 2019 സെപ്തംബറില്‍ തന്നെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് നിര്‍ദേശം നല്‍കിയതനുസരിച്ചാണ് താന്‍ ഇവിടെ വന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മലേഷ്യയിലായിരുന്നു അദ്ദേഹമെത്തിയതെന്നും സക്കീർ പറയുന്നു.
മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തന്‍റെ ബന്ധം ഉപയോഗിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ നടപടിയെ പിന്തുണയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ കേസുകളെല്ലാം പിന്‍വലിക്കാമെന്നും ഇന്ത്യയിലേക്ക് തിരിച്ചു വരാമെന്നും വ്യക്തമാക്കി.
ഈ വാഗ്ദാനങ്ങള്‍ തന്നെ അമ്പരപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രസംഗങ്ങളില്‍ മിനിറ്റില്‍ ഒമ്പത് തവണ തന്‍റെ പേര് പറഞ്ഞ പ്രധാനമന്ത്രിക്ക് എങ്ങനെ ഇത് സാധ്യമാകുന്നുവെന്ന് അറിയില്ല. തനിക്ക് നല്ലതല്ലെന്ന് തോന്നിയതിനാല്‍ അപ്പോള്‍ തന്നെ ഇല്ലെന്ന് തീര്‍ത്തു പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്നും കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നും താന്‍ വ്യക്തമാക്കിയെന്നും വീഡിയോയില്‍ സാക്കിര്‍ നായിക് അവകാശപ്പെടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ