ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണം, ഫീസ് വര്‍ധനയ്‌ക്കെതിരെയുളള പ്രതിഷേധം എന്ന് വിളിക്കുന്നത് തെറ്റ്: എബിവിപി

ജനുവരി അഞ്ചിന് നടന്നത് നക്സല്‍ ആക്രമണം, ഫീസ് വര്‍ധനയ്‌ക്കെതിരെയുളള പ്രതിഷേധം എന്ന് വിളിക്കുന്നത് തെറ്റ്: എബിവിപി

 ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് നക്‌സല്‍ ആക്രമണമെന്ന് എബിവിപി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് നക്‌സല്‍ ആക്രമണമെന്ന് എബിവിപി. 2019 ഒക്ടോബര്‍ 28ന് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് നടന്നതെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാദി ആരോപിച്ചു. ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചലിലേക്ക് വഴിമാറുകയായിരുന്നു.ഫീസ് വര്‍ധനയ്‌ക്കെതിരെയുളള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണെന്നും നിധി ത്രിപാദി മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി അഞ്ചിന് നടന്ന അക്രമസംഭവങ്ങളിലേക്ക് മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുന്നു. അന്നേദിവസം മാത്രമല്ല സര്‍വകലാശാലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുളളത്. ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ നടന്ന സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ തയ്യാറാകണമെന്നും നിധി ത്രിപാദി ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് ഇരുട്ടിന്റെ മറവില്‍ മാരകായുധങ്ങളേന്തി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നില്‍ എബിവിപി ആണെന്നാണ് ഇടതുപാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എബിവിപിയുടെ വിശദീകരണം.

അതേസമയം, ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. ക്യാമ്പസിനുള്ളില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.  അക്രമസംഭവങ്ങളില്‍ ഐഷിക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഐഷി വ്യക്തമാക്കി.

അക്രമം അഴിച്ചുവിട്ടവരുടെ പട്ടികയില്‍ ഐഷിയും വിദ്യാര്‍ത്ഥി യൂണിയന്റെ മറ്റു നേതാക്കളും ഉണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐഷിയെ ചോദ്യം ചെയ്യാന്‍ പൊലീസ് സംഘം ക്യാമ്പസിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com