ലക്നോ: നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിൽ കയറിയ തെരുവുനായ് കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ആകാശ് ഗംഗ ആശുപത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. തിങ്കളാഴ്ച രാവിലെയാണ് പ്രസവവേദനയെ തുടർന്ന് കുഞ്ഞിന്റെ മാതാവ് കാഞ്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം സുഖപ്രസവമായിരിക്കുമെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചതെന്ന് യുവതിയുടെ ഭർത്താവ് രവികുമാർ പറഞ്ഞു. എന്നാൽ, പിന്നീട് പ്രസവം സിസേറിയനായിരിക്കുമെന്നാണ് പറഞ്ഞത്. ഇതേ തുടർന്നാണ് ഓപറേഷൻ തിയറ്ററിലേക്കു മാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കുഞ്ഞിനെ കണ്ടിട്ടില്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും യുവതി ആരോപിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അനിൽകുമാർ മിശ്ര പറഞ്ഞു. തിങ്കളാഴ്ച രാത്രി സ്ഥലത്തെത്തിയ ജില്ല മജിസ്ട്രേറ്റ് ആശുപത്രി പൂട്ടി സീൽചെയ്തു. എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ