ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് വക്കീല്‍ നോട്ടീസ്. ഇരുവരെയും വിമര്‍ശിച്ചു കൊണ്ടുളള ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗം ഇന്ത്യയുടെ അഖണ്ഡതയെയും നാനാത്വത്തില്‍ ഏകത്വത്തെയും ചോദ്യം ചെയ്യുന്നതാണ് എന്ന് കാണിച്ച് അലിഗഡ് സിവില്‍ കോടതി അഭിഭാഷകനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. വിവാദ പ്രസംഗത്തില്‍ മാപ്പുപറഞ്ഞില്ലായെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പില്‍ പറയുന്നു.
അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ ഇര്‍ഫാന്‍ ഹബീബ് തിങ്കളാഴ്ച നടത്തിയ പ്രസംഗമാണ് നോട്ടീസിന് ആധാരം. 'ഷാ എന്നത് പേര്‍ഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരില്‍ നിന്ന് മാറ്റാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആര്‍എസ്എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെന്നിരിക്കേ, സവര്‍ക്കര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത അഭിയാന്‍ പദ്ധതിയില്‍ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി'- ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ സന്ദീപ് കുമാര്‍ ഗുപ്ത നോട്ടീസ് അയച്ചിരിക്കുന്നത്.
വിവിധ ന്യൂസ് പേപ്പറുകളില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സന്ദീപ് കുമാര്‍ ഗുപ്ത പറയുന്നു. ഏഴുദിവസത്തിനകം മറുപടി നല്‍കണം. വിവാദ പ്രസംഗത്തില്‍ മാപ്പുപറഞ്ഞില്ലായെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ