സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആംആദ്മിയില്‍ പൊട്ടിത്തെറി; കെജ്‌രിവാള്‍ 20 കോടിക്ക് സീറ്റ് വില്‍പ്പന നടത്തി; എംഎല്‍എ രാജിവച്ചു

അരവിന്ദ് കെജ് രിവാള്‍ 20 കോടി രൂപയ്ക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് പാര്‍ട്ടി എംഎല്‍എ എന്‍ഡി ശര്‍മ 
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആംആദ്മിയില്‍ പൊട്ടിത്തെറി; കെജ്‌രിവാള്‍ 20 കോടിക്ക് സീറ്റ് വില്‍പ്പന നടത്തി; എംഎല്‍എ രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ബദര്‍പ്പൂര്‍ സിറ്റിങ് എംഎല്‍എ എന്‍ഡി ശര്‍മ രാജിവെച്ചു. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍ഡി ശര്‍മ ഇടംപിടിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് രാജി. രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എന്‍ഡി ശര്‍മ ഉയര്‍ത്തിയത്. 20 കോടി രൂപയ്ക്ക് കെജ് രിവാള്‍ സീറ്റ് വില്‍പ്പന നടത്തിയെന്നാണ് ശര്‍മയുടെ പ്രധാന ആരോപണം.

ഇന്ന് വൈകീട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ 46 എംഎല്‍എമാര്‍ ആം ആദ്മി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ 15 എംഎല്‍എമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ന്യഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി  തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ മത്സരിക്കും.ജാമിയ സംഘര്‍ഷത്തില്‍ ആരോപണ വിധേയനായി അമാനുള്ള ഖാന്‍ ഓഖ്‌ലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. 

ശക്തമായ ത്രികോണമത്സരത്തിനാണ് ഡല്‍ഹി വേദിയാവാന്‍ പോകുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹി പിടിച്ചെടുക്കാന്‍ എല്ലാ പ്രചാരണായുധങ്ങളുമായി രംഗത്തിറിങ്ങിയിരിക്കുകയാണ് ബിജെപി. എന്നാല്‍ തന്റെ ജനസ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ചത്തീസ്ഗഢ്, മഹാരാഷ്ട്രയിലെ തിരിച്ചുവരവ് ഡല്‍ഹിയിലും ഉണ്ടാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 

ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21നാണ്. സൂക്ഷ്മപരിശോധന 22ന്. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 24. എഴുപത് നിയമസഭാ മണ്ഡലങ്ങളില്‍ പന്ത്രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ്. 13,750 പോളിങ് സ്‌റ്റേഷനുകളാണ് 1.47 കോടി വോട്ടര്‍മാര്‍ക്കായി തയാറാക്കിയിട്ടുള്ളത്. 

പൂര്‍ണമായും ഫോട്ടോ പതിച്ച ഇലക്ട്രല്‍ റോള്‍ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് പ്രക്രിയ. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. പൂര്‍ണമായും ഇവിഎംവിവിപാറ്റ് സംവിധാനങ്ങളോടെയുള്ള പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. 

അതേസമയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഐ.എ.എന്‍.എക്‌സ് വോട്ടര്‍ സര്‍വെ റിപ്പോര്‍ട്ട്.  ആം ആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് എട്ട് സീറ്റുകള്‍ മാത്രമേ ലഭിക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com