നിര്‍ഭയ പ്രതികളെ 22ന് തൂക്കിലേറ്റില്ല; ദയാഹര്‍ജിയില്‍ തീരുമാനം വരുംവരെ കാക്കുമെന്ന് സര്‍ക്കാര്‍ 

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ കുറ്റവാളിയെ തൂക്കിക്കൊല്ലാനാവില്ല
നിര്‍ഭയ പ്രതികളെ 22ന് തൂക്കിലേറ്റില്ല; ദയാഹര്‍ജിയില്‍ തീരുമാനം വരുംവരെ കാക്കുമെന്ന് സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ കുറ്റവാളിയെ തൂക്കിക്കൊല്ലാനാവില്ലെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ രാജീവ് മെഹ്ര കോടതിയില്‍ പറഞ്ഞു. ദയാഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാലു ദിവസത്തെ നോ്ട്ടീസ് നല്‍കണമെന്നാണ് ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് മെഹ്ര ചൂണ്ടിക്കാട്ടി.

ഡല്‍ഹി കോടതി പുറപ്പെടുവിച്ച മരണവാറന്റിനെതിരെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്. പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ കേസില്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. 

തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് നേരത്തെ കോടതി ആരാഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com