തേജസ് ക്ലിക്ക്ഡ് ; രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഇന്നുമുതല്‍

വ്യാഴാഴ്ച ഒഴികെ ആറുദിവസങ്ങളിലും സര്‍വീസ് നടത്താനാണ് പരിപാടി
തേജസ് ക്ലിക്ക്ഡ് ; രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഇന്നുമുതല്‍


അഹമ്മദാബാദ്: തേജസിന് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിനും ഇന്ന് മുതല്‍ കുതിച്ച് പായും. രണ്ടാം തേജസ് ട്രെയിന്‍ സര്‍വീസ് ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേര്‍ന്നാണ് രണ്ടാം തേജസിന്റെ ഉദ്ഘാടന യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക. അഹമ്മദാബാദ്-മുംബൈ പാതയിലാണ് രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി-ലഖ്‌നൗ പാതയില്‍ സര്‍വ്വീസ് ആരംഭിച്ച ആദ്യ സ്വകാര്യ തീവണ്ടി വലിയ വിജയമായതോടെയാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഓട്ടം തുടങ്ങുന്നത്. വെള്ളിയാഴ്ച മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങുന്ന രണ്ടാം തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതലാണ് ആരംഭിക്കുക. ഓണ്‍ലൈനായും ആപ്പ് വഴിയും ടിക്കറ്റെടുക്കാം.

അഹമ്മദാബാദില്‍നിന്ന് വണ്ടി രാവിലെ 6.40ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് പുതിയ ട്രെയിനിന്റെ സമയക്രമം. മുംബൈയില്‍നിന്ന് വൈകീട്ട് 3.40ന് തിരിച്ച് രാത്രി 10.15ന് വണ്ടി അഹമ്മദാബാദില്‍ എത്തും. വ്യാഴാഴ്ച ഒഴികെ ആറുദിവസങ്ങളിലും സര്‍വീസ് നടത്താനാണ് പരിപാടി. നിലവില്‍ ഈ റൂട്ടില്‍ ഓടുന്ന ശതാബ്ദി എക്‌സ്പ്രസിനെക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുനന്ത്. മറ്റുതീവണ്ടികളിലെപോലെ സൗജന്യയാത്രയോ നിരക്കിളവോ തേജസില്‍ ലഭിക്കില്ല.

മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. വൈഫൈ സംവിധാനത്തിലൂടെ സീറ്റിനുമുന്നില്‍ ഘടിപ്പിച്ച സ്‌ക്രീനില്‍ സിനിമയും യാത്രക്കാര്‍ക്ക് ആസ്വദിക്കാം. ചായ, കോഫി മെഷീനുകളും ട്രെയിനിലുണ്ട്. യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ വിമാന യാത്രയ്ക്ക് സമാനമായി ജോലിക്കാരുണ്ട്.

പത്ത് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് കാര്‍ കോച്ചുകളുമടങ്ങുന്നതാണ് തേജസ്. ആകെ 736 സീറ്റുകളുണ്ട്. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ആദ്യ സ്വകാര്യ തീവണ്ടിയിലുള്ളതിന് സമാനമായി ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. ഡല്‍ഹി-ലഖ്‌നൗ, അഹമ്മദാബാദ്മുംബൈ പാതകള്‍ക്ക് പുറമേ, കേരളം ഉള്‍പ്പെടെ രാജ്യത്തെ 150ഓളം റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com