മുംബൈ: 17ാമത് മുംബൈ മാരത്തണിനിടെ ഏഴ് പേർക്ക് ഹൃദയാഘാതം. പൊതുജനങ്ങള്‍ക്കായി നടത്തിയ ഡ്രീം റണ്ണിനിടെയാണ് ഏഴ് പേർക്ക് ഹൃദയാഘാതമുണ്ടായത്. ഇതിൽ ഒരാൾ മരിച്ചു. 64കാരനായ ഗജനൻ മൽജാൽകറാണ് മരിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫ്ലാഗ് ഓഫ് ചെയ്ത ഡ്രീംറണ്ണിന് ഇത്തവണയും വലിയ ജനപങ്കാളിത്തമുണ്ടായി. മുംബൈയിലെ വിവിധ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഹൗസിങ് സൊസൈറ്റികള്‍ എന്നിവയെ പ്രതിനിധീകരിച്ച് 25000ലധികം പേര്‍ ഡ്രീം റണ്ണില്‍ പങ്കെടുത്തു.
മാരത്തണിൽ ഇന്ത്യൻ വനിത വിഭാഗത്തിൽ ഒളിംപ്യൻ സുധാ സിങ് ഹാട്രിക്ക് കിരീടം നേടി. ഇന്ത്യന്‍ പുരുഷ വിഭാഗത്തില്‍ ശ്രീനു ബുഗാത്തയാണ് കിരീടം സ്വന്തമാക്കിയത്. മത്സരാര്‍ഥികളുടെ എണ്ണം കൊണ്ട് റെക്കോര്‍ഡിട്ട മാരത്തണില്‍ ആഫ്രിക്കന്‍ ആധിപത്യമാണ് കണ്ടത്.
രാജ്യാന്തര പുരുഷ– വനിതാ വിഭാഗങ്ങളില്‍ എത്യോപ്യന്‍ താരങ്ങള്‍ ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ ഡറാറ ഹുറീസയും വനിതാ വിഭാഗത്തില്‍ അമാനെ ബെറിസോയും കിരീടം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ