പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണം: വീണ്ടും പ്രകോപനവുമായി ദിലീപ് ഘോഷ് 

പശ്ചിമ ബംഗാളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണമെന്ന ദിലീപ് ഘോഷിന്റെ പുതിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണം: വീണ്ടും പ്രകോപനവുമായി ദിലീപ് ഘോഷ് 

കൊല്‍ക്കത്ത:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെയുളള തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രകോപനവുമായി വീണ്ടും. ഇത്തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ലക്ഷ്യം വെച്ചാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന.

പശ്ചിമ ബംഗാളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണമെന്ന ദിലീപ് ഘോഷിന്റെ പുതിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'പശ്ചിമ ബംഗാളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണം. ഞാന്‍ പറഞ്ഞത് തെറ്റാണെന്നാണ് ജനം കരുതുന്നതെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കീഴില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ ആദ്യം മാപ്പുപറയണം'- ദിലീപ് ഘോഷ് പറഞ്ഞു.

പട്ടികളെ പോലെ വെടിവെച്ചു കൊന്നു എന്ന വിവാദ പരാമര്‍ശത്തിന്റെ അലയൊലികള്‍ ശമിക്കും മുന്‍പേ, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ പിശാചുക്കളോടും ഇത്തിക്കണ്ണികളോടും ഉപമിച്ചാണ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 
കൊല്‍ക്കത്തയില്‍ തിയേറ്റര്‍ കലാകാരന്മാര്‍ നടത്തിയ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ദിലീപ് ഘോഷിന്റെ അന്നത്തെ വിവാദ പരാമര്‍ശം.

'ബുദ്ധിജീവികള്‍ എന്ന് പറഞ്ഞ് നടക്കുന്ന ചില ജീവികള്‍ കൊല്‍ക്കത്ത തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ്. മറ്റുളളവരുടെ പോക്കറ്റിലെ പൈസ കൊണ്ട് സുഖമായി ജീവിക്കുന്നവരാണ് ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്ന ഈ ഇത്തിക്കണ്ണികള്‍. ബംഗ്ലാദേശില്‍ ഞങ്ങളുടെ മുന്‍ഗാമികള്‍ ആക്രമണത്തിന് വിധേയരായപ്പോള്‍ ഇവര്‍ എവിടെ ആയിരുന്നു' -എന്നിങ്ങനെയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

'നമ്മുടെ ഭക്ഷണം കഴിച്ചിട്ട്, ഈ പിശാചുക്കള്‍ നമ്മളെ തന്നെ എതിര്‍ക്കുന്നു. സ്വന്തം അച്ഛന്‍ ആര് അമ്മ ആര് എന്ന് അറിയാത്തവരാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് മാതാപിതാക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ പറയുന്നത്.'-ദിലീപ് ഘോഷിന്റെ ഈ വാക്കുകള്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com