ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കേസ്. അസമിനെ വേര്‍പെടുത്തണമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഷര്‍ജീല്‍ ഇമാമിനെതിരെ അസം പൊലീസ് യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നും പൊലീസ് പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ ( മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ കൂടി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്താണ് ഷര്‍ജീല്‍ ഇമാം വിവാദ പ്രസംഗം നടത്തിയതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഷഹീന്‍ബാഗ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ