ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജനം ദേശീയതയ്ക്ക് വോട്ടുചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. അരാജകത്വത്തെ ജനം പിന്തുണയ്ക്കില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രതികൂലമായി ബാധിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടി ബിജെപി അധികാരത്തിലെത്തുമെന്നും, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജാവഡേക്കർ അഭിപ്രായപ്പെട്ടു.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാത്തത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. ജിന്നാ വാലി ആസാദി വേണോ, ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വേണോയെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കു തീരുമാനിക്കാമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ജിന്ന വാലി ആസാദി എന്ന മുദ്രവാക്യമാണ് ഉയര്‍ന്നു കേട്ടത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഷം കുത്തിവയ്ക്കുകയാണ്. രാജ്യ തലസ്ഥാനത്ത് കലാപം ഉണ്ടാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെയും എഎപിയുടെയും ലക്ഷ്യമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ