മുംബൈ: ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. മുംബൈയിലെ നാസിക്കിലാണ് അപകടമുണ്ടായത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. കൂട്ടി ഇടിച്ച് ഇരു വാഹനങ്ങളും റോഡ് സൈഡിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 18 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാസിക്കിലെ മേഷി ഗ്രാമത്തിൽ വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബസിൽ 30 പേരും ഓട്ടോയിൽ ഏഴ് പേരും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. മലേഗാവ്-കാൽവൺ റൂട്ടിലോടുന്ന മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ് ടയർ പഞ്ചറായതോടെ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചു. തുടർന്ന് ഓട്ടോയേയും വലിച്ചുകൊണ്ട് കിണറ്റിലേക്ക് പതിച്ചു.
അപകടത്തില്‍പ്പെട്ട 30 പേരെ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. ഇനിയും ഏതെങ്കിലും യാത്രികർ കിണറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ വെള്ളം പമ്പു ചെയ്തു നീക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷൻ വഹിക്കും. രക്ഷാപ്രവർത്തനം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ