സൂററ്റ്: നാല് മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയുടെ ക്രൂരത. 35 കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ സുധ സോങ്കർ, സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂററ്റിന് സമീപം പണ്ഡെസാരെയിലെ വഡോദിലാണ് ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെ കൊലപാതകം നടന്നത്.
സുധയും സന്തോഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലി പ്രേംചന്ദും സുധയും തമ്മിൽ തർക്കവും വഴക്കും പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് ഇരുവരും പ്രേംചന്ദിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സംഭവ ദിവസം പുലർച്ചെ വീട്ടിലെത്തിയ സന്തോഷ്, പ്രേംചന്ദിനെ ആക്രമിച്ചു. പിന്നീട് സുധയുടെ സഹായത്തോടെ ഇയാൾ പ്രേംചന്ദിൻ്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. തുടർന്ന് കത്തി കൊണ്ട് കഴുത്തറുക്കുകയും ശേഷം ചുറ്റിക ഉപയോഗിച്ച് തുടർച്ചയായി തലയ്‌ക്കടിച്ച് മരണം ഉറപ്പാക്കി.
നാല് മക്കളുടെ നോക്കിനിൽക്കെയായിരുന്നു സുധയും സന്തോഷും ചേർന്ന് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലയ്‌ക്ക് ശേഷം സുധ, സന്തോഷിൻ്റെ വീട്ടിലേക്ക് പോയി. രാവിലെ മടങ്ങി വന്ന യുവതി ഭർത്താവിനെ മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ ധരിപ്പിച്ചു. കുട്ടികളെ കൊണ്ട് നിർബന്ധിച്ച് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് എത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്‌തതോടെ കുട്ടികൾ കൊലപാതക വിവരം വെളിപ്പെടുത്തി. പിന്നീട് യുവതി കുറ്റം സമ്മതിച്ചു. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ