ജനാധിപത്യത്തെ ആദ്യം കഴുത്തുഞെരിച്ചത് ഇന്ദിരാഗാന്ധിയെന്ന് എന്‍സിപി മന്ത്രി ; സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്ന് കോണ്‍ഗ്രസ് ; മഹാരാഷ്ട്ര മഹാ അഖാഡിയില്‍ പുതിയ പ്രതിസന്ധി

ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കഴുത്തുഞെരിച്ചപ്പോള്‍ ആരും എതിര്‍ത്ത് സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല
ജനാധിപത്യത്തെ ആദ്യം കഴുത്തുഞെരിച്ചത് ഇന്ദിരാഗാന്ധിയെന്ന് എന്‍സിപി മന്ത്രി ; സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്ന് കോണ്‍ഗ്രസ് ; മഹാരാഷ്ട്ര മഹാ അഖാഡിയില്‍ പുതിയ പ്രതിസന്ധി

മുംബൈ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര അവ്ഹാഡിന്റെ പ്രസ്താവന, ഉദ്ധവ് താക്കറെ സഖ്യസര്‍ക്കാരിനെ ഉലയ്ക്കുന്നു. ഇന്ധിരാഗാന്ധിയാണ് ജനാധിപത്യത്തെ ആദ്യം കഴുത്തുഞെരിച്ചതെന്നാണ് മഹാരാഷ്ട്രയിലെ മന്ത്രി കൂടിയായ ജിതേന്ദ്ര അവ്ഹാഡ് അഭിപ്രായപ്പെട്ടത്. ഒരു പൊതുറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അവ്ഹാഡിന്റെ അഭിപ്രായപ്രകടനം.

ഇന്ദിരാഗാന്ധി ജനാധിപത്യത്തെ കഴുത്തുഞെരിച്ചപ്പോള്‍ ആരും എതിര്‍ത്ത് സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. പിന്നീട് അഹമ്മദാബാദിലെയും പാറ്റ്‌നയിലെയും വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ് ഇന്ദിരയുടെ തോല്‍വിയിലേക്ക് വഴി വെച്ചത്.

സമാനമായ സാഹചര്യമാണ് മഹാരാഷ്ട്രയും രാജ്യവും നേരിടുന്നതെന്ന് മന്ത്രി ജിതേന്ദ്ര അവ്ഹാഡ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിറ്റലര്‍ ഭരണമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്‍സിപി നേതാവായ ജിതേന്ദ്രയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള മോശം പരാമര്‍ശത്തെ അംഗീകരിക്കാനാകില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച നേതാവാണ് ഇന്ദിരാഗാന്ധി. ഇക്കാലത്തും ഇത് സ്മരിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരാള്‍ ഇത്തരം മോശം പരാമര്‍ശം നടത്തിയാല്‍ സഹിഷ്ണുതയോടെ കേട്ടിരിക്കില്ലെന്നും, ഉചിതമായ തിരിച്ചടി നല്‍കുമെന്നും അശോക് ചവാന്‍ ട്വീറ്റ് ചെയ്തു.

സംഭവം വിവാദമായതോടെ, ജിതേന്ദ്ര അവ്ഹാഡ് പ്രസ്താവന മയപ്പെടുത്തി രംഗത്തുവന്നു. മുംബൈയെ മഹാരാഷ്ട്രയുടെ തലസ്ഥാനമാക്കിയത്, ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്, പാകിസ്ഥാനെ തോല്‍പ്പിച്ചത് അടക്കമുള്ള ഇന്ദിരാഗാന്ധിയുടെ കാലത്തെ നേട്ടങ്ങളെ ഉദ്ധരിച്ചാണ് ജിതേന്ദ്ര അവ്ഹാഡ് രംഗത്തെത്തിയത്. അവ്ഹാഡിന്റെ മലക്കം മറിച്ചിലിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com