ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്ക് എതിരെ വനിതാ കോണ്‍സ്റ്റബിള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി പുറത്ത്. കൊല്ലപ്പെട്ട ജയരാജിനെയും മകന്‍ ബെനിക്‌സിനെയും പൊലീസുകാര്‍ രാത്രിമുഴുവന്‍ മര്‍ദിച്ചെന്ന് വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ രേവതി മൊഴി നല്‍കി.
മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികളായ പൊലീസുകാരില്‍ നിന്ന് വനിതാ ഹെഡ് കോണ്‍സ്റ്റബളിന് ഭീഷണിയുണ്ടെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രേവതിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
'ലാത്തികള്‍ ഉപയോഗിച്ച് രണ്ടുപേരേയും പൊലീസുകാര്‍ രാത്രിമുഴുവന്‍ മര്‍ദിച്ചുകൊണ്ടേയിരുന്നു. ലാത്തികളിലും മേശയിലും നിറയെ രക്തമായിരുന്നു. ഇത് പൊലീസുകാര്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചു.' രേവതി മൊഴിയില്‍ പറയുന്നു.
സാത്താന്‍കുളം സ്റ്റേഷനിലെ പൊലീസുകാര്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും സുരക്ഷ ഉറപ്പുതരാമെന്ന് വാക്കുകൊടുത്തതിന് ശേഷമാണ് മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പുവയ്ക്കാന്‍ രേവതി തയ്യാറായതെന്നും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
അന്വേഷണത്തിനായി ജൂണ്‍ 28ന് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആരും തന്നോട് സഹകരിച്ചില്ല. ഒരു പൊലീസുകാരന്റെ ശരീരഭാഷ ഭയപ്പെടുത്തുന്നതുപോലെയായിരുന്നു. ഒരു കോണ്‍സ്റ്റബിള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്‌തെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
എഎസ്പി ഡി കുമാര്‍, ഡിഎസ്പി സി പ്രതാപന്‍, കോണ്‍സ്റ്റബിള്‍ മഹാരാജന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. അമിത സമ്മര്‍ദ്ദത്തില്‍ ആയിരുന്നതിനാലാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് മോശം രീതിയില്‍ പെരുമാറിയതെന്നും തെറ്റുപറ്റിയെന്നുമായിരുന്നു കോണ്‍സ്റ്റബിള്‍ മഹാരാജന്റെ വിശദീകരണം.
സിസി ടിവി ഹാര്‍ഡ് ഡിസ്‌കില്‍ വേണ്ടത്ര സ്്‌പെയിസ് ഉണ്ടായിരുന്നിട്ടും ഒരു ദിവസത്തെ ദൃശ്യം താനെ ഡിലീറ്റ് ആകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകന്‍ ബെനിക്‌സ് (32) എന്നിവര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ