മുംബൈ: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനേഴുവയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി. 25 ആഴ്ച പ്രായമുള്ള കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് പിതാവ് വഴിയാണ് കുട്ടി കോടതിയെ സമീപിച്ചത്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജസ്റ്റിസുമാരായ കെ കെ താതേദ്, മിലന്ദ് ജാവേദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയത്.
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസ് മുംബൈയിലെ വകോല പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭ്രൂണത്തിന് ഇരുപത് ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ചയെത്തിയാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ല. എന്നാല്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങാവുന്നതാണ്.
തന്റെ ശാരീരികവും മാനസ്സികവുമായ ആരോഗ്യം അപകടത്തിലാണെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പരിശോധനകള്‍ക്കായി കെഇഎം ആശുപത്രി മെഡിക്കല്‍ ബോര്‍ഡിനെ സമീപിക്കാന്‍ കോടതി പെണ്‍കുട്ടിയോട് നിര്‍ദേശിച്ചു.
എന്നാല്‍ അബോര്‍ഷന് എതിരെയാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടിക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനുള്ള ശാരീരികാവസ്ഥയുണ്ട് എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. കുട്ടിയെ വളര്‍ത്താന്‍ താത്പര്യമില്ലെങ്കില്‍ പിന്നീട് പെണ്‍കുട്ടിക്കും കുടുംബത്തിനും ദത്ത് ചെയ്യാമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത് ബലാത്സംഗത്തെ തുടര്‍ന്നാണെന്നും പ്രസവം കുട്ടിയുടെ മാനസ്സികാരോഗ്യം തകര്‍ക്കരുതെന്നും കോടതി നിരീക്ഷിച്ചു. ഒരുപക്ഷേ പെണ്‍കുട്ടി പ്രസവിക്കാന്‍ തയ്യാറാവുകയും എന്നാല്‍ കുഞ്ഞിനെ വളര്‍ത്താന്‍ പെണ്‍കുട്ടിയും കുടുംബവും തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിന്റെ ചുമതല ഏറ്റെടുക്കണമെന്നും കോടതി വിധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ