ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക് ; സംസ്ഥാന നിര്‍വാഹക സമിതിയില്‍

പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി
ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക് ; സംസ്ഥാന നിര്‍വാഹക സമിതിയില്‍

ചെന്നൈ : സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്‌നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. ചലച്ചിത്ര താരങ്ങളായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കിയിട്ടുണ്ട്.

പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കി. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്. നമിതയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാരവിക്ക് സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നടനും നാടക പ്രവര്‍ത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാന്‍ജി.

നയന്‍താരയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാധാരവിയെ ഡിഎംകെ പുറത്താക്കിയത്. മുന്‍ഡിഎംകെ എംഎല്‍എ വി പി ദുരൈസ്വാമിയാണ് ഉപാധ്യക്ഷന്‍. 10 വൈസ് പ്രസിഡന്റുമാര്‍, 4 ജനറല്‍ സെക്രട്ടറിമാര്‍, 9 സെക്രട്ടറിമാര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം.

കെ.ടി. രാഘവന്‍, ജി.കെ. സെല്‍വകുമാര്‍, കരു നാഗരാജന്‍, ആര്‍ ശ്രീനിവാസന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. നയിനര്‍ നാഗേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. മുന്‍ എഐഎഡിഎംകെ എംപി ശശികല പുഷ്പയെ ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമാക്കി. അതേസമയം മുന്‍കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വിഭാഗത്തെ തഴഞ്ഞതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com