ന്യൂഡൽഹി: കോവിഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിന്റെ അഭാവത്തിൽ രോഗം ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെയാണെന്ന് പഠനം. അടുത്ത വർഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.
ഫലപ്രദമായ ചികിത്സയോ വാക്സിനോ കണ്ടുപിടിച്ചില്ലെങ്കിൽ അടുത്ത വർഷം മാർച്ചോടെ ലോകത്താകമാനം 24.9 കോവിഡ് ബാധിതരുണ്ടാകുമെന്നും 18ലക്ഷം പേർക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കൊവിഡ് ഡാറ്റകൾ അവലോകനം ചെയ്താണ് എംഐടി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തൊനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളെയാകും. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ രോഗവ്യാപന സാധ്യതകളെല്ലാം പരിശോധിച്ചാണു റിപ്പോർട്ട് ഒരുക്കിയതെന്ന് എംഐടി അവകാശപ്പെട്ടുന്നു. അമേരിക്കയിൽ പ്രതദിനം 95,000 കേസുകൾ ഉണ്ടാകുമെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഇത് 21,000വും ഇറാനിൽ 17,000വുമാണ്. ഇന്തൊനേഷ്യയിൽ പ്രതിദിനം 13,000 കേസുകളുണ്ടാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ആർജിത പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ സാധ്യമായ കാര്യമല്ലെന്നും ഇവർ അഭിപ്രായപ്പെട്ടു.
നിലവിൽ ലോകത്താകമാനം 1.17 കോടിയിലധികം ആളുകളാണ് കോവിഡ് ബാധിതരായിട്ടുള്ളത്. 5.43 ലക്ഷത്തോളം ആളുകൾക്കാണ് വൈറസ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ