ഹൈദരാബാദ്: അഞ്ച് വയസുകാരിയെ സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. തെലങ്കാന കുശൈഗുഡ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ജി കരുണകാറിനെ (27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയായ യുവതിയും കരുണാകറും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇതിനിടെ കരുണാകർ മറ്റൊരു യുവതിയുമായും ബന്ധം തുടങ്ങി. ഇതോടെ അഞ്ച് വയസുകാരിയുടെ അമ്മ കരുണാകറിന്റെ സുഹൃത്തുമായും അടുപ്പത്തിലായി. എന്നാൽ ഇരുവരും അടുപ്പം തുടരുന്നത് കരുണാകറിന് ഇഷ്ടപ്പെട്ടില്ല.
രണ്ടാം തീയതി തന്റെ സുഹൃത്ത് യുവതിയുടെ വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് കരുണാകർ എത്തിയത്. കരുണാകർ വരുന്നതറിഞ്ഞ് യുവതി സുഹൃത്തിനെ കുളിമുറിയിൽ ഒളിപ്പിച്ചു. ഇതേത്തുടർന്ന് യുവതിയും കരുണാകറും തമ്മിൽ തർക്കം ഉടലെടുത്തു. അഞ്ച് വയസുകാരിയായ മകൾ വഴക്ക് നടക്കുന്ന മുറിയിലുണ്ടായിരുന്നു.
വഴക്കിനിടെ യുവതി പെട്ടെന്ന് മുറിയിൽ നിന്ന് പുറത്തേക്ക് ഓടുകയും വാതിൽ പുറത്തു നിന്ന് പൂട്ടുകയും ചെയ്തു. ഇതിൽ കുപിതനായാണ് കരുണാകർ മുറിയിലുണ്ടായിരുന്ന അഞ്ച് വയസുകാരിയെ സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ച് ആക്രമിച്ചത്. കഴുത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ