കോയമ്പത്തൂർ: കോവിഡിനെ പ്രതിരോധിക്കാൻ കഴിവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തി മൈസൂർ പാക്ക് വിൽപന നടത്തിയ ബേക്കറി പൊലീസ് സീൽ ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.സിദ്ധ വൈദ്യൻമാരായ പൂർവികരിൽ നിന്ന് കൈമാറിക്കിട്ടിയ പച്ചമരുന്ന് ചേർത്തുണ്ടാക്കിയാതാണ് മൈസൂർ പാക്ക് എന്നും ഇത് കഴിച്ചാൽ ഒറ്റ ദിവസം കൊണ്ട് കോവിഡ് ഭേദമാവുമെന്നുമായിരുന്നു പ്രചാരണം.
ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത് ഫലപ്രദമായിരുന്നു എന്നായിരുന്നു കടയുടമയുടെ അവകാശവാദം. ഇയാൾ കോയമ്പത്തൂർ നഗരത്തിൽ ‘നെല്ലൈ ലാല സ്വീറ്റ്സ്’ എന്ന പേരിൽ എട്ട് പലഹാരക്കടകൾ നടത്തുന്നു
‘‘കോവിഡ് ബാധിതർക്ക് ഒറ്റ ദിവസംകാണ്ട് രോഗമുക്തി, അത്ഭുതം! അതെ, ചിന്നിയംപാളയത്തും വെള്ളാളൂരിലും ഔഷധ മൈസൂർപാക്കിലൂടെയാണ് ഇത് സംഭവിക്കുന്നത്.’’ - എന്നാണ് നോട്ടീസിലെ വാചകം. നോട്ടീസിന് സമൂഹ മാധ്യമങ്ങളിലും നഗരത്തിലും വൻ പ്രചാരമാണ് ലഭിച്ചത്.കൊറോണ വൈറസിനെതിരായ പോരട്ടത്തിൽ, വിശുദ്ധ യുദ്ധത്തിൽ ഭാഗമാവണമെങ്കിൽ ഏതെങ്കിലും കോവിഡ് ബാധിതരേയോ സർക്കാർ പറയുന്ന ലക്ഷണങ്ങൾ ഉള്ളവരേയോ അറിയാമെങ്കിൽ തങ്ങളെ അറിയിക്കണം. ഔഷധ മൈസൂർ പാക്ക് അവരുടെ വീട്ടിൽ എത്തിച്ചു നൽകാൻ തങ്ങൾ തയാറാണെന്നും നോട്ടീസിൽ പറയുന്നു.
തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം പനികൾ ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവപ്പെടും. അത് ലേഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമായതിനാൽ ഞങ്ങൾ അത് പലഹാരത്തിൽ പ്രയോഗിച്ചു. 50 പ്രമേഹ രോഗികൾക്കും താൻ ഈ പലഹാരം നൽകിയിട്ടുണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ വിശദീകരണം.
ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. കട സീൽ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർ പാക്കും അത് നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ