കൂട്ടാളികള്‍ക്ക് കോവിഡ് ;  വികാസ് ദുബെയ്ക്ക് പരിശോധന ; തുടര്‍നടപടി ഫലം ലഭിച്ചശേഷം

കൂട്ടാളികള്‍ക്ക് കോവിഡ് ;  വികാസ് ദുബെയ്ക്ക് പരിശോധന ; തുടര്‍നടപടി ഫലം ലഭിച്ചശേഷം

ഇന്നലെ പൊലീസ് വെടിവെച്ചുകൊന്ന വികാസ് ദുബെയുടെ ഒരു കൂട്ടാളിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കാണ്‍പൂര്‍ : പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളിയായ ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ കോവിഡ് പരിശോധനാഫലത്തിനായി കാക്കുകയാണ് യുപി പൊലീസ്. വികാസിന്റെ കൂട്ടാളികളായ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വികാസിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

പൊലീസുകാരെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ വികാസ് ദുബെ ഫരീദാബാദില്‍ ശരവണന്‍ എന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് പിന്നീട് ഒരു ഹോട്ടലിലേക്ക് വികാസ് മാറിത്താമസിച്ചത്. ശരവണനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരവണന് കോവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ പൊലീസ് വെടിവെച്ചുകൊന്ന വികാസ് ദുബെയുടെ ഒരു കൂട്ടാളിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ട വികാസ് ദുബെ പൊലീസിന് കീഴടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഉജ്ജയിനിലെ ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് വികാസ് ദുബെ പിടിയിലാകുന്നത്.

വികാസ് ദുബെയെയും വഹിച്ചുകൊണ്ടുള്ള വാഹനം കാണ്‍പൂരിലേക്ക് വരുന്ന വഴി അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് പൊലീസ് വാദം.വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മധ്യപ്രദേശില്‍ നിന്നും വികാസ് ദുബെയുമായുള്ള സംഘം കാണ്‍പൂരിലേക്ക് വരവെ ബര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

വാഹനം മറിഞ്ഞ് വികാസ് ദുബെക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. അപകടം സംഭവിച്ച സമയത്തെ ആശയക്കുഴപ്പത്തിന് ഇടയില്‍ വികാസ് ദുബെ പൊലീസ് ഉദ്യോഗസ്ഥരുടെ പിസ്റ്റള്‍ കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം  വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. തലക്ക് വെടിയേറ്റാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. രക്ഷപെടാനുള്ള ശ്രമം ഉപേക്ഷിച്ച് കീഴടങ്ങാന്‍ ദുബെയോട് നിര്‍ദേശിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ദുബെയെ പിടികൂടുന്നതിനായി കാണ്‍പുരിലെ ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിലെ ഡിഎസ്പി ദേവേന്ദ്രകുമാര്‍ മിശ്ര അടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് ദുബെയും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്.

ദുബെയെ പിടിക്കുന്നതിനായി പൊലീസ് സംഘം കാണ്‍പൂരിലെ ഗ്രാമത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് തടസപ്പെടുത്തി. ഇതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസ് സംഘത്തിന് നേര്‍ക്ക് കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന ദുബെയും സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com