വീടിനുള്ളില്‍ യുവതിയുടേയും വളര്‍ത്തച്ഛന്റേയും മൃതദേഹങ്ങള്‍; കഴുത്തിലും ദേഹത്തും കുത്തേറ്റ മുറിവ്; ഭര്‍ത്താവ് ഒളിവില്‍

വീടിനുള്ളില്‍ യുവതിയുടേയും വളര്‍ത്തച്ഛന്റേയും മൃതദേഹങ്ങള്‍; കഴുത്തിലും ദേഹത്തും കുത്തേറ്റ മുറിവ്; ഭര്‍ത്താവ് ഒളിവില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: യുവതിയേയും വളര്‍ത്തച്ഛനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുമിത പണ്ഡിറ്റ് (38) ബസുദേവ് ഗാംഗുലി (76) എന്നിവരാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ സൊന്‍പുരിലുള്ള സുഭാഷാ ഗ്രാമിലാണ് കൊലപാതകമെന്ന് സംശയിക്കുന്ന മരണങ്ങള്‍ നടന്നത്. 

സുമിതയുടെ ഭര്‍ത്താവ് രമേഷ് പണ്ഡിറ്റ് (43) സംഭവ ശേഷം ഇവിടെ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാവിലെയാണ് ഇരുവരുടേയും മൃതദേഹം വീട്ടുമുറികളില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ പൂ പറിക്കാനായി എത്തിയ അയല്‍വാസിയാണ് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. രമേഷിന്റെ അമ്മയും നാല് വയസുള്ള മകനും അയല്‍വീട്ടിലായിരുന്ന സമയത്താണ് മരണം സംഭവിച്ചത് എന്നാണ് നിഗമനം. 

രണ്ട് മൃതദേഹങ്ങളുടേയും കഴുത്തില്‍ കുത്തേറ്റതിന്റെ പാടുകളുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. പുരുഷന്റെ ജനനേന്ദ്രിയം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. 

മരിക്കുന്നതിന്റെ തലേ ദിവസം സുമിതയും രമേഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. രമേഷിന്റെ അമ്മ കൂടി ഇവരുടെ കൂടെ താമസമായതോടെ ബുക്ക് ബൈന്‍ഡിങ് ജോലി ചെയ്യുന്ന ബസുദേവ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. പല, പല ജോലികള്‍ ചെയ്തിരുന്ന രമേഷ് കുടുംബത്തിന്റെ ചെലവിലേക്ക് ഒന്നും നല്‍കിയിരുന്നില്ല. ഇക്കാര്യം പറഞ്ഞായിരുന്നു സുമിതയും രമേഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

തര്‍ക്കം രൂക്ഷമായതോടെയാണ് രമേഷിന്റെ അമ്മ നാല് വയസുകാരനേയും കൂട്ടി അയല്‍ വീട്ടിലേക്ക് പോയത്. തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ബസുദേവ ശ്രമിക്കുന്നതായി രമേഷും തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ രമേഷ് ശ്രമിക്കുന്നതായി ബസുദേവയും സംശയിച്ചിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. 

രമേഷിന്റെ അമ്മയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവില്‍ പോയ രമേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com