ചണ്ഡീഗഢ്: കാമുകിയുടെ മുഖത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചണ്ഡീഗഢിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ചണ്ഡീഗഢിൽ താമസിക്കുന്ന ബുറൈൽ സ്വദേശി നരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
22 വയസുകാരിയായ യുവതിയും നരേഷും ചണ്ഡീഗഢിലെ ഫ്ളാറ്റിൽ ഒരുമിച്ചായിരുന്നു താമസം. പണം നൽകാൻ വിസമ്മതിച്ചതിനാണ് യുവാവ് കാമുകിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂലായ് ആറാം തീയതി അർധ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവ ദിവസം നരേഷ് യുവതിയോട് 2000 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനാവില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നരേഷ് യുവതിയുടെ മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ച ശേഷം തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ അയൽക്കാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവതിക്ക് 20 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. ആശുപത്രി വിട്ടതിന് പിന്നാലെ യുവതി നരേഷിനെതിരെ വിശദമായ പരാതി നൽകുകയായിരുന്നു. ഒട്ടേറെ തവണ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ