എല്ലാം ചെയ്യുന്നത് ബിജെപി; ഒന്നും സച്ചിന്റെ കയ്യിലല്ല; അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാനില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്
എല്ലാം ചെയ്യുന്നത് ബിജെപി; ഒന്നും സച്ചിന്റെ കയ്യിലല്ല; അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഒന്നും സച്ചിന്‍ പൈലറ്റിന്റെ കയ്യില്‍ അല്ലെന്നും എല്ലാം ബിജെപി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.

റിസോര്‍ട്ട് ഏര്‍പ്പാടാക്കിയതും എല്ലാം ആസൂത്രണം ചെയ്യുന്നതും ബിജെപിയാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിച്ച അതേ ടീമാണ് രാജസ്ഥാനിലും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സത്യത്തെ അസ്വസ്ഥപ്പെടുത്താനാവും, എന്നാല്‍ തോല്‍പ്പിക്കാനാവില്ലെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

വിമത സ്വരം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.

രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു. നിയമസഭാകക്ഷി യോഗത്തിനു പിന്നാലെ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്  സച്ചിന്‍ പൈലറ്റിനെയും രണ്ടു മന്ത്രിമാരെയും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സച്ചിനെതിരെ കടുത്ത നടപടി വേണമെന്ന് നിയമസഭാ കക്ഷി യോഗം ആവശ്യപ്പെടുകയായിരുന്നു. സച്ചിന്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗുഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സര്‍ക്കാരിനു ഭീഷണിയില്ലെന്നും 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ്  നേതാക്കള്‍ അവകാശപ്പെട്ടു. 200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com