30 സെക്കന്‍ഡ് 'ഓപ്പറേഷന്‍', ഞൊടിയിടയില്‍ 10 ലക്ഷം രൂപ ബാഗിലാക്കി പത്തുവയസുകാരന്‍; അമ്പരപ്പിക്കുന്ന ബാങ്ക് കവര്‍ച്ച 

ബാങ്കില്‍ തിരക്കുളള സമയത്ത് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് 30 സെക്കന്‍ഡ് കൊണ്ട് 10 ലക്ഷം രൂപയുമായി പുറത്തെത്തി 10 വയസ്സുകാരന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  ബാങ്കില്‍ തിരക്കുളള സമയത്ത് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് 30 സെക്കന്‍ഡ് കൊണ്ട് 10 ലക്ഷം രൂപയുമായി പുറത്തെത്തി 10 വയസ്സുകാരന്‍. പുറത്തേയ്ക്ക് ഇറങ്ങി ഓടാനുളള വ്യഗ്രതയുടെ ഇടയില്‍ അലാറം മുഴങ്ങിയതാണ് കുട്ടിയെ പിടികൂടാന്‍ സഹായിച്ചത്. കുട്ടി ഓടുന്നതില്‍ അസ്വാഭാവികത തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. കുട്ടി ബാങ്കില്‍ നിന്ന് പണം തട്ടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ ഉപയോഗിച്ച് പണം തട്ടിയതിന് പിന്നില്‍ വന്‍സംഘം തന്നെയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. സഹകരണ ബാങ്കില്‍ രാവിലെ 11 മണിയോടെയാണ് പത്തുലക്ഷം രൂപ തട്ടിയെടുത്ത് കുട്ടി പുറത്തേയ്ക്ക് കടന്നത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടാക്കാത്തവിധമായിരുന്നു പത്തുവയസ്സുകാരന്റെ 'ഓപ്പറേഷന്‍'. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തെക്കുറിച്ച് വ്യക്തമായത്. 

കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി രാവിലെ 11 മണിയോടെ ബാങ്കിലെത്തി. കാഷ്യര്‍ ക്യാബിനില്‍നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെ കുട്ടി ക്യാബിനിനകത്തേക്ക് കടന്നു. നോട്ടുകെട്ടുകള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിക്ഷേപിച്ച് കുട്ടി ദ്രുതഗതിയില്‍ പുറത്തേക്ക് പോയി. 30 സെക്കന്റുകള്‍ കൊണ്ടാണ് ഇത്രയും സംഭവിച്ചത്. 

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടി മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. 20 കാരനായ ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ഉണ്ടായിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി. കുട്ടി ഉടനെ കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നുകളഞ്ഞു. തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഉപഭോക്താക്കള്‍ കുട്ടിയെ കണ്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com