ബിജെപിയിലേക്കില്ല: സച്ചിന്‍ പൈലറ്റ്

ബിജെപിയിലേക്കില്ല: സച്ചിന്‍ പൈലറ്റ്
ബിജെപിയിലേക്കില്ല: സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരില്ലെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് എന്‍ഡിടിവിയോടു പറഞ്ഞു.

''ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസിലാണ്. എന്നെ ബിജെപിയുമായി ബന്ധപ്പെടുത്തുന്നത് ദുഷ്പ്രചാരണമാണ്. ബിജെപിയില്‍ ചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല''- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെതിരെ ഇന്നലെയാണ് കോണ്‍ഗ്രസ് നടപടിയെടുത്തത്. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ നീക്കം ചെയ്യാനാണ് പാര്‍ട്ടി തീരുമാനിച്ചത്. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.

രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു. സച്ചിന്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ ഗുഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സര്‍ക്കാരിനു ഭീഷണിയില്ലെന്നും 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ്  നേതാക്കള്‍ അവകാശപ്പെട്ടു. 200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com