ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷൻറെ അഞ്ചാംഘട്ടം ഓഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ഈ ഘട്ടത്തിൽ യുഎസ്എ, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, സിങ്കപ്പൂർ, യുകെ, പാരിസ്, സൗദി അറേബ്യ, ബഹ്റൈൻ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേരെ തിരികെയെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ ചെയ്തതുപോലെ ഈ ഘട്ടവും പുരോഗമിക്കുമ്പോൾ കൂടുതൽ സ്ഥലങ്ങളും വിമാനങ്ങളെയും ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വന്ദേ ഭാരത് മിഷൻറെ ഭാഗമായി ഇതുവരെ 8,14,000 പേരെയാണ് രാജ്യത്തെത്തിച്ചെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
'മെയ് 6 മുതൽ വന്ദേ ഭാരത് മിഷൻറെ ഭാഗമായി 814,000ത്തിലധികം ഇന്ത്യക്കാരെ വിവിധ മാർഗങ്ങിലൂടെ രാജ്യത്തെത്തിച്ചു. ഇതിൽ 53 രാജ്യങ്ങളിൽ നിന്നായി 270,000ത്തിലധികം ആളുകളെത്തിയത് വിമാനമാർഗമാണ്.' ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ