'കോവിഡ് പടര്‍ത്താന്‍ ആഹ്വാനം'; വൈറസ് വാഹകരാകാന്‍ 'ഇന്ത്യന്‍ മുസ്ലീങ്ങളോട്' ഇസ്ലാമിക് സ്‌റ്റേറ്റ്

കോവിഡ് മഹാമാരിയെ അവസരമാക്കി ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം
'കോവിഡ് പടര്‍ത്താന്‍ ആഹ്വാനം'; വൈറസ് വാഹകരാകാന്‍ 'ഇന്ത്യന്‍ മുസ്ലീങ്ങളോട്' ഇസ്ലാമിക് സ്‌റ്റേറ്റ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ അവസരമാക്കി ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം. കൊറോണ വൈറസ് വാഹകരായി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ ഇടയില്‍ രോഗം പടര്‍ത്തുക. അവിശ്വാസികള്‍ക്ക് നേരെയുളള ആയുധമായി കോവിഡിനെ ഉപയോഗിക്കാനും അനുയായികളോട് ഇസ്ലാമിക് സ്‌റ്റേറ്റ് ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഹിന്ദിന്റെ ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ പതിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങളോടായാണ് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആഹ്വാനം. ഇന്ത്യ-വിരുദ്ധ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന സമയത്താണ് ഇസ്ലാമിക സ്‌റ്റേറ്റ് ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറക്കിയത്. 17 പേജുകളുളള ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ പതിപ്പില്‍ അവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഡല്‍ഹി കലാപത്തിന്റെയും നിസാമുദ്ദീന്‍ മര്‍ക്കസ് പരിപാടിയില്‍ പങ്കെടുത്തവരുടെയും ചിത്രങ്ങളാണ് മുഖചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. അവിശ്വാസികളെ എങ്ങനെയെല്ലാം ഇല്ലായ്മ ചെയ്യാം എന്നതിനെ കുറിച്ചാണ് മാഗസിന്‍ വിശദീകരിക്കുന്നത്. അവിശ്വാസികളെ കൊല്ലാന്‍ കഴിയുന്ന ഒരു സാധ്യതയും നഷ്ടപ്പെടുത്തരുത്.  ചങ്ങല, കയര്‍, വയര്‍ തുടങ്ങി കൊല്ലാന്‍ സഹായിക്കുന്ന എല്ലാ സാധനസാമഗ്രികളും കൈയില്‍ കരുതണം. ഗ്ലാസ് ഉപയോഗിച്ച് പോലും എളുപ്പത്തില്‍ കൊല്ലാമെന്നും പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിന് പകരംവീട്ടണം. അവിശ്വാസികളുടെ ഇടയില്‍ എത്രമാത്രം കോവിഡ് പടര്‍ത്താമോ അത്രമാത്രം ചെയ്യണം. വലിയ അധ്വാനമില്ലാതെ തന്നെ അവിശ്വാസികളെ വീഴ്ത്താന്‍ കഴിയുന്ന മാര്‍ഗമാണിത്. അതിനായി കൊറോണ വൈറസ് വാഹകരാകണം. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് ഇടയില്‍ രോഗം പടര്‍ത്തണം. അവിശ്വാസികള്‍ക്ക് എതിരെയുളള ആയുധമായി കോവിഡിനെ ഉപയോഗിക്കണമെന്നും മാഗസിന്‍ ആഹ്വാനം ചെയ്യുന്നു.

കേരളത്തിലും കര്‍ണാടകയിലും ഭീകര സംഘടനയായ ഐഎസ്‌ഐഎസില്‍ അംഗങ്ങളായവര്‍ ഗണ്യമായ തോതിലുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടുക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200ഓളം അല്‍ ഖ്വയിദ ഭീകരര്‍ മേഖലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26-ാമത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിലെ കാണ്ടഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com