നിയമസഭ വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവര്‍ണര്‍ തള്ളി ; രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം, കേസ് ഇന്ന് സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു
നിയമസഭ വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവര്‍ണര്‍ തള്ളി ; രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷം, കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ശുപാർശ ഗവര്‍ണര്‍ തള്ളി. ഇതു സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയച്ചു. നിയമസഭ വിളിച്ചുചേര്‍ക്കലുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയതായും വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നിയമസഭ ചേരുമ്പോള്‍ വിമത പക്ഷത്തുള്ള സച്ചിന്‍ പൈലറ്റിനെയും എംഎല്‍എമാരെയും അയോഗ്യരാക്കാനാണ് ഗെഹലോട്ട് പക്ഷത്തിന്റെ നീക്കം. 

ഇതിനിടെ നിയമസഭ ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിഎസ്പി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആറ് എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് വിപ്പ് നല്‍കി. രാഷ്ട്രീയപ്രതിസന്ധി സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചെന്നും, സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. 

അതിനിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സി പി ജോഷി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരി?ഗണിക്കും. സ്പീക്കര്‍ക്കുമേല്‍ കോടതികളുടെ അധികാരം, സഭയ്ക്കുപുറത്തെ വിഷയങ്ങളില്‍ സ്പീക്കറുടെ അധികാരം, സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് ചോദ്യംചെയ്യാനുള്ള അംഗങ്ങളുടെ അവകാശം തുടങ്ങിയവ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പരിശോധിക്കും. 

രാജസ്ഥാനിലെ വിഷയം സുപ്രീംകോടതിക്ക് മുന്നിലെത്തിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  സുപ്രീംകോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിച്ച് വിഷയം രാഷ്ട്രീയപരമായി കൈകാര്യം ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോടതിയില്‍ നിയമപോരാട്ടം തുടരണമെന്ന് മറുഭാഗവും വാദിക്കുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടിനെ തുറന്നെതിര്‍ക്കുകയാണ് ചെയ്തതെന്നും, മറ്റൊരു പാര്‍ട്ടിയിലേക്കും തങ്ങള്‍ കൂറുമാറിയിട്ടില്ലെന്നുമാണ് സച്ചിന്‍ പൈലറ്റ് കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com