128 ദിവസത്തില്‍ ആദ്യ 50,000, ഒരു ലക്ഷത്തില്‍ എത്തിയത് 11 ദിവസത്തിനിടെ; കര്‍ണാടകയെ പിടിച്ചുകുലുക്കി കോവിഡ് വ്യാപനം 

കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന കര്‍ണാടകയില്‍ വൈറസ് വ്യാപനത്തില്‍ ആശങ്ക ശക്തമാകുന്നു
128 ദിവസത്തില്‍ ആദ്യ 50,000, ഒരു ലക്ഷത്തില്‍ എത്തിയത് 11 ദിവസത്തിനിടെ; കര്‍ണാടകയെ പിടിച്ചുകുലുക്കി കോവിഡ് വ്യാപനം 

ബംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്ന കര്‍ണാടകയില്‍ വൈറസ് വ്യാപനത്തില്‍ ആശങ്ക ശക്തമാകുന്നു. 11 ദിവസത്തിനിടെ 50000 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ജൂലൈ 16 വരെയുളള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 50000 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. അതായത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 128 ദിവസത്തിനുളളിലാണ് അരലക്ഷം കടന്നത്. തുടര്‍ന്നുളള 11 ദിവസത്തിനിടെ 50,000 കേസുകള്‍ കൂടി ഉയര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. കേസുകളില്‍ നല്ലൊരു ശതമാനവും ബംഗളൂരു നഗരത്തിലാണ്.

139 ദിവസം മുന്‍പാണ് ആദ്യ കേസ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,01,465 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജൂലൈയില്‍ മാത്രം 86,223 പേര്‍ക്കാണ് വൈറസ് ബാധ പിടിപെട്ടത്. പ്രതിദിനം ശരാശരി 3,193 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പ്രതിദിനം 5000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 5324 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന. കര്‍ണാടകയിലെ മരണസംഖ്യ രണ്ടായിരത്തോട് അടുക്കുകയാണ്.

നിലവില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് കര്‍ണാടക കടന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ കര്‍ണാടകയില്‍ രോഗപ്പകര്‍ച്ച നിയന്ത്രണവിധേയമായിരുന്നു. 

നിലവില്‍ സംസ്ഥാനത്ത് രോഗമുക്തി നിരക്ക് കുറവാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിതരില്‍ 61 ശതമാനവും ചികിത്സയില്‍ കഴിയുകയാണ്. 61,819 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 598 പേര്‍ ഐസിയുവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com