ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ അടുത്ത ആഴ്ച ഭൂമി പൂജ നടക്കാനിരിക്കെ പുരോഹിതന് കോവിഡ് സ്ഥിരീകരിച്ചു. പൂജയുടെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്രദാസിന്റെ ശിഷ്യനായ പ്രദീപ് ദാസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പുരോഹിതരെയാണ് പൂജയ്ക്കായി നിയോഗിച്ചത്. ഇതിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.
അയോധ്യയിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 16 പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കേണ്ടതായിരുന്നു. ഭൂമി പൂജയും ശിലാസ്ഥാപനവും നിർവഹിക്കുന്നതോടെ, രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനാണ് രാം മന്ദിർ ട്രസ്റ്റിന്റെ തീരുമാനം.
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് പൂജാരിക്കും സുരക്ഷയിലുള്ള പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ