കോവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്തി കേരളം; ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയെന്ന് കേന്ദ്രം; പരിശോധനയില്‍ പിന്നില്‍

കോവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്തി കേരളം; ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയെന്ന് കേന്ദ്രം; പരിശോധനയില്‍ പിന്നില്‍
കോവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്തി കേരളം; ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയെന്ന് കേന്ദ്രം; പരിശോധനയില്‍ പിന്നില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് 0.31 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 2.21  ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

കേരളമടക്കം രാജ്യത്തെ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ മരണ നിരക്ക് 2.21 ശതമാനം എന്നതാണ്. ലോകത്തില്‍ ഏറ്റവും കുറവ് മരണം സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് 35,000ല്‍ അധികം പേരാണ് മരിച്ചത്. 

അതേസമയം കേരളത്തിന്റെ പരിശോധനാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് പ്രതിദിനം പത്ത് ലക്ഷം പേരില്‍ 324 ടെസ്റ്റ് എന്ന തോതാണ്. എന്നാല്‍ കേരളത്തില്‍ ഇത് 212 ടെസ്റ്റുകള്‍ മാത്രമാണ്. 

രാജ്യത്ത് കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയവര്‍ പത്തു ലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം നേരത്തെ പുറത്തുവിട്ടിരുന്നു. 

15,82,730 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുളള വ്യത്യാസം ദിനംപ്രതി കുറഞ്ഞ് വരികയാണ്.  

ഡല്‍ഹി, ഹരിയാന, അസം, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ക്രേന്ദ ഭരണ പ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിലാണ് മികച്ച രോഗമുക്തി രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ 88%, ലഡാക്ക് 80%, ഹരിയാന 78%, അസം 76% തെലങ്കാന 74%, തമിഴ്‌നാട്, ഗുജറാത്ത് 73%, രാജസ്ഥാന്‍ 70%, മധ്യപ്രദേശ് 69%, ഗോവ 68% എന്നിങ്ങനെയാണ് രോഗ മുക്തി നിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com