മുംബൈ: കോവിഡ് പരിശോധനക്കെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് യോനീ സ്രവം എടുത്ത ലാബ് ജീവനക്കാരൻ ബലാത്സംഗത്തിന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം നിർബന്ധമാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പിൾ ശേഖരിച്ചത്.
24 കാരിയായ യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനക്ക് എത്തിയത്. ഇരുപതോളം സഹപ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ ജീവനക്കാരൻ കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി സ്വകാര്യ ഭാഗത്തെ ശ്രവ സാമ്പിൾ അത്യാവശ്യമാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
ശ്രവം നൽകി മടങ്ങിയ യുവതി പിന്നീട് അന്വേഷിച്ചപ്പോഴാണ് കൊറോണ വൈറസിന് ഇത്തരത്തിൽ പരിശോധനയില്ലെന്ന് മനസ്സിലാക്കിയത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ബലാത്സംഗ കുറ്റം ചുമത്തിയാണ് ടെക്നീഷ്യനെതിരെ കേസെടുത്തത്. അമരാവതിയിലെ കോവിഡ് ട്രോമ സെന്റർ ലാബിലാണ് അസാധാരണ സംഭവം അരങ്ങേറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ