പട്ന: കോവിഡ് മഹാമാരി ശരീരത്തിന്റെ മാത്രമല്ല മനസിന്റെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നതാണ്. ക്വാറന്റൈനിലിരിക്കുന്നവരുടെ മാനസിക ഉല്ലാസമെന്നത് അതുകൊണ്ടു തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണിപ്പോൾ.
ബീഹാറിലെ സിവാനിലുള്ള ഒരു ക്വറന്റൈൻ കേന്ദ്രത്തിൽ നിന്നുള്ള വെറും 30 സെക്കൻഡുകൾ മാത്രമുള്ള വീഡിയോയാണിത്. ക്വാറന്റൈൻ കേന്ദ്രത്തിലെ അന്തേവാസികൾ പാട്ട് വച്ച് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
സാമൂഹികാകലം പാലിച്ച് നിരയായി നിന്ന് ഹിന്ദി ഗാനത്തിന് സന്തോഷപൂർവം അവർ ചുവടുവയ്ക്കുന്നു. യുപിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'കോവിഡാൻസ്' എന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇത് മികച്ചൊരു പോംവഴിയാണെന്നാണ് മാനസികാരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് വേർപെട്ട് നിൽക്കുന്നതിന്റേയും രോഗം ഉയർത്തുന്ന ഭീഷണിയുടേയും സമ്മർദ്ദങ്ങൾ ആളുകളുടെ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത്തരം ശ്രമങ്ങൾ അതിന്റെ സമ്മർദ്ദങ്ങളെ കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ