ശ്രീനഗർ: കോവിഡ് ബാധിച്ചുമരിച്ചയാളുടെ ശവസംസ്കാരത്തിനിടെ ആക്രമണം. സമീപവാസികളുടെ ആക്രമണത്തെതുടർന്ന് പാതി കത്തിയ മൃതദേഹവുമായി കുടുംബം ഓടിരക്ഷപെട്ടു. പിന്നീട് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് കനത്ത സുരക്ഷയിൽ സംസ്കാരം നടത്തി.
ദോഡ സ്വദേശിയായ 72-കാരൻറെ സംസ്കാരത്തിനിടെയാണ് നാട്ടുകാർ സംഘടിതരായിവന്ന് ആക്രമിച്ചത്. ജമ്മുമേഖലയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളാണ് ഇയാൾ. തിങ്കളാഴ്ച മരിച്ച ഇയാളുടെ മൃതദേഹം സംസ്കരിക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ തൊട്ടടുത്ത ദൊമാനയിലുള്ള ശ്മശാനത്തിൽ ചിതയൊരുക്കി. ചിത കത്തിത്തുടങ്ങിയപ്പോളാണ് നാട്ടുകാരെത്തി പ്രശ്നമുണ്ടാക്കിയത്. മരിച്ചയാളുടെ ഭാര്യയും രണ്ടുമക്കളും അടുത്തബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കല്ലും വടികളുമായിവന്ന അക്രമികളിൽനിന്നു രക്ഷപ്പെടാൻ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടുകയായിരുന്നെന്ന് മകൻ പറഞ്ഞു. പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് ഇവർ ആരോപിച്ചു. പിന്നീട് കനത്ത സുരക്ഷയിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ