ഇനി കാണുന്നതിന് മുൻപ് ഗുജറാത്തി കിച്ചഡി ഉണ്ടാക്കിയിരിക്കും; നരേന്ദ്ര മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഇനി കാണുന്നതിന് മുൻപ് ഗുജറാത്തി കിച്ചഡി ഉണ്ടാക്കിയിരിക്കും; നരേന്ദ്ര മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ഇനി കാണുന്നതിന് മുൻപ് ഗുജറാത്തി കിച്ചഡി ഉണ്ടാക്കിയിരിക്കും; നരേന്ദ്ര മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത തവണ കാണുന്നതിന് മുൻപ് തന്റെ അടുക്കളയിൽ ഗുജറാത്തി കിച്ചഡി ഉണ്ടാക്കി നോക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. അദ്ദേഹത്തിന്റെ ഇഷ്ട വിഭവമാണ് ഗുജറാത്തി കിച്ചഡിയെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രശസ്തമായ ആലിംഗനം നേടാനും താൻ ഉണ്ടാക്കിയ സമൂസ പങ്കുവെക്കാനും അദ്ദേഹത്തിനരികിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും സ്കോട്ട് മോറിസൺ  വ്യക്തമാക്കി. മോദിയുമായി നടത്തിയ വീഡിയോ കൂടിക്കാഴ്ചക്കിടെയാണ് മോറിസണിന്റെ അഭിപ്രായ പ്രകടനം.

വെർച്വൽ കൂടിക്കാഴ്ചയിൽ ഇരുവരും തമ്മിൽ നിരവധി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. ജി 20, ഇന്തോ- പസിഫിക് തുടങ്ങിയവയും ചർച്ചയിൽ വിഷയങ്ങളായി.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച സമൂസയും മാങ്ങാ ചമ്മന്തിയും ഉണ്ടാക്കി അതിന്റെ ചിത്രം ട്വിറ്ററിലിട്ടിരുന്നു. നരേന്ദ്ര മോദിയുമായി അത് പങ്കുവെക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ‘ഇന്ത്യൻ മഹാസമുദ്രത്താൽ ബന്ധിക്കപ്പെട്ടു, ഇന്ത്യൻ സമൂസയാൽ ഐക്യപ്പെട്ടു’ എന്നായിരുന്നു ഈ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി.

‘‘ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ എപ്പോഴും അടുത്ത ബന്ധമാണ്. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയിൽ കോമൺവെൽത്ത് മുതൽ ക്രിക്കറ്റും അടുക്കളയും വരെ നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢവും ഭാവി ശോഭനവുമാണ്.’’-മോദി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് തവണയാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ മോറിസണിന് രണ്ട് തവണ ഇന്ത്യ സന്ദർശനം റദ്ദാക്കേണ്ടി വന്നു. ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ജനുവരിയിലായിരുന്നു ആദ്യ തവണ യാത്ര റദ്ദാക്കിയത്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടാം തവണയും മോറിസണിന് ഇന്ത്യ യാത്ര റദ്ദു ചെയ്യേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com