ആശുപത്രിയില്‍ കയറി ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യം രോഗികള്‍ക്ക് മുന്നില്‍

ഇരുപത്തിനാലു മണിക്കൂറും  പൊലീസ് സുരക്ഷയുള്ള ആശുപത്രിയില്‍ വടിവാളുകളമായി ഗുണ്ടാ സംഘം ഇരച്ചുകയറുകയായിരുന്നു.
ആശുപത്രിയില്‍ കയറി ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യം രോഗികള്‍ക്ക് മുന്നില്‍

ധുരയില്‍ ഗുണ്ടാ സംഘം സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു. സര്‍ക്കാര്‍ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ മറ്റു രോഗികള്‍ക്കു നടുവില്‍ ഇന്നു രാവിലെ ആറുമണിക്കാണ് ക്രൂരകൊലപാതകമുണ്ടായത്.

ഇരുപത്തിനാലു മണിക്കൂറും  പൊലീസ് സുരക്ഷയുള്ള ആശുപത്രിയില്‍ വടിവാളുകളമായി ഗുണ്ടാ സംഘം ഇരച്ചുകയറുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അഞ്ചംഗ സംഘം  ഔട്ട് പോസ്റ്റിലെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് അകത്ത് കയറിയത്. ജനറല്‍ വാര്‍ഡിലെത്തിയ സംഘം ഹാള്‍  അകത്ത് നിന്ന് പൂട്ടി. രോഗികളെയെല്ലാം വടിവാള്‍ കാണിച്ചു അകറ്റിനിര്‍ത്തിയതിനുശേഷം മുരുകനെന്നയാളെ  വെട്ടിവീഴ്ത്തി. വെട്ടേറ്റു നിലത്തുവീണയാള്‍  മരിച്ചുവെന്നുറപ്പാക്കിയതിനു ശേഷം സംഘം പലവഴിക്കു രക്ഷപെട്ടു. മിനിറ്റുകള്‍ക്കകം വന്‍ പൊലീസ് സംഘം കുതിച്ചെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. 

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് മധുര പൊലീസ് വിശദീകരിക്കുന്നത്. കൊല്ലപെട്ട മുരുകന്‍  നഗരത്തിലെ തന്നെ രാജശേഖര്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന മുരുകന്‍ മാസങ്ങള്‍ക്കു മുമ്പാണ്   ജാമ്യത്തിലിറങ്ങിയത്.

മൂത്രക്കല്ലിനു ചികില്‍സതേടി മുരുകന്‍ ആശുപത്രിയില്‍ അഡ്മിറ്റായത്  അറിഞ്ഞ  എതിരാളികള്‍ കൊല ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ കേസിലെ ഒന്നാം പ്രതിയുടെ വീടും ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മധുര നഗരത്തില്‍ അക്രമികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com