'നാളെ മുതല്‍ മുസ്ലീങ്ങളുടെ എക്‌സ്‌റേ എടുക്കില്ല; അവരെ ചികിത്സിക്കുന്നത് അവസാനിപ്പിക്കൂ'; ആശുപത്രി  ജിവനക്കാരുടെ വാട്‌സാപ്പ് സന്ദേശത്തില്‍ അന്വേഷണം തുടങ്ങി

ആശുപത്രിയിലെ ജീവനക്കാര്‍ അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത്
'നാളെ മുതല്‍ മുസ്ലീങ്ങളുടെ എക്‌സ്‌റേ എടുക്കില്ല; അവരെ ചികിത്സിക്കുന്നത് അവസാനിപ്പിക്കൂ'; ആശുപത്രി  ജിവനക്കാരുടെ വാട്‌സാപ്പ് സന്ദേശത്തില്‍ അന്വേഷണം തുടങ്ങി

ജയ്പൂര്‍: രാജസ്ഥാനിലെ ചാരു ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നടത്തിയ മുസ്ലീം വിരുദ്ധ വാട്‌സാപ്പ് സന്ദേശങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുസ്ലീങ്ങളായ രോഗികളെ ചികിത്സിക്കില്ലെന്ന് പറഞ്ഞ് ചിലര്‍ നടത്തിയ വാ്ട്‌സാപ്പ് സന്ദേശങ്ങളെക്കുറിച്ചാണ് അന്വേഷണം. നേരത്തെ കോവിഡ് രോഗികളായ മുസ്ലീങ്ങളെ ചികില്‍സിക്കുന്നതിനു പകരം ജയിലിലടയ്ക്കണമെന്ന കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആരതി ലാല്‍ചാന്ദ്‌നിയുടെ പരാമര്‍ശം വിവാദമായിരുന്നു. അതിന് പിന്നാലെയാണ് വാട്‌സാപ്പ് സന്ദേശം പുറത്തായത്.

വാട്‌സാപ്പ് സന്ദേശത്തില്‍ ആശുപത്രി ഉടമ മാപ്പുപറയുകയും ഏപ്രില്‍ മാസത്തിലുണ്ടായ ചാറ്റാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ഏതെങ്കിലും മതവിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഉദ്ദേശിച്ചില്ലെന്നും ഡോ. സുനില്‍ ചൗധരി പറഞ്ഞു.

ആശുപത്രിയിലെ ജീവനക്കാര്‍ അംഗങ്ങളായ വാട്‌സ്ആപ് ഗ്രൂപ്പുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചത്. 'നാളെ മുതല്‍ മുസ്ലീം രോഗികള്‍ക്ക് ഞാന്‍ എക്‌സ്‌റെ എടുക്കില്ല.' എന്നതായിരുന്നു ഒരു സന്ദേശം. മുസ്ലീം രോഗികളെ ചികില്‍സിക്കുന്നത് അവസാനിപ്പിക്കൂവെന്നായിരുന്നു മറ്റൊരു സന്ദേശം. മൂസ്ലീങ്ങളാണ് പോസിറ്റീവ് ആകുന്നതെങ്കില്‍ അവരെ ചികില്‍സിക്കേണ്ടതില്ല. അവര്‍ മുസ്ലീം ഡോക്ടര്‍മാരെ സമീപിക്കട്ടെ. എന്നതായിരുന്നു മറ്റൊരു സന്ദേശം

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഷര്‍ദര്‍ശഹര്‍ പോലീസ് പറഞ്ഞു. ഒരു മതവിഭാഗത്തിനെതിരായ സന്ദേശം ആശുപത്രിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പരാതി കിട്ടിയതെന്ന് എസ് ഐ രമേഷ് പന്നു പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. സന്ദേശത്തിന്റെ ആധികാരികതയും ആരാണ് പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ചുമാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് സര്‍ദര്‍ഷഹറിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തമ്മില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിങ് പുറത്തായത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതി പോലിസ് കണ്‍ട്രോള്‍ റൂമിന് പരാതി ലഭിച്ചു. 'ഇത് ഒരു പ്രത്യേക മതത്തിനെതിരേയുള്ള വിവേചനമാണെന്നും ചാറ്റിങ് നടന്നത് കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണെന്ന് തോന്നുന്നതായും എസ്‌ഐ പറഞ്ഞു. 

സ്‌ക്രീന്‍ഷോട്ടുകള്‍ ഏപ്രില്‍ മധ്യത്തിലുള്ളതാണെന്നും തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കോാവിഡ് കേസുകള്‍ വന്ന സമയത്താണ് ചാറ്റിങ് നടന്നത്. ഞങ്ങളുടെ പ്രദേശത്ത് നിരവധി കേസുകള്‍ ഉണ്ടായിരുന്നു. ആരെങ്കിലും ഇത് എഴുതിയിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഞങ്ങള്‍ സ്ഥിരമായി അറ്റന്റ് ചെയ്യുന്ന മുസ്‌ലിം രോഗികളുടെ എണ്ണം നിങ്ങള്‍ നോക്കുകയാണെങ്കില്‍, ചാറ്റില്‍ പറഞ്ഞ കാര്യങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നിങ്ങള്‍ക്കു മനസ്സിലാവും. വ്യാപകമായ ഭീതിയുണ്ടായ ആ സമയത്ത് പോലും, എല്ലാവര്‍ക്കുമായി 24 മണിക്കൂര്‍ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരിക്കലും ആരോടും വിവേചനം കാണിച്ചിട്ടില്ല. പരാതി നല്‍കിയ സമുദായ അംഗങ്ങളുമായും ഞാന്‍ സംസാരിച്ചു. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുത്. അകാരണമായി ഡോക്ടര്‍മാരെ ശിക്ഷിക്കരുതെന്നും ചൗധരി പറഞ്ഞു. 'എന്നിരുന്നാലും, ആളുകള്‍ക്ക് മോശമായാണ് തോന്നിയത്. ഇതിന്റെ പേരില്‍ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും വേണ്ടി ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു'ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഒരു മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പല്‍ മുസ്ലീങ്ങളായ രോഗികള്‍ക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചരണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com