ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യ വസ്തുക്കൾ തിരികെയെത്തിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2,300 കിലോ ഗ്രാം വരുന്ന വസ്തുക്കളാണ് ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്.
വജ്രങ്ങൾ, മുത്തുകൾ, രത്‌നങ്ങൾ, രത്‌നാഭരണങ്ങൾ തുടങ്ങിയ വിലയേറിയ വസ്തുക്കൾ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയിൽ എത്തിച്ചത്. ഇതിൽ വലിയൊരു ഭാഗവും മെഹുൽ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകൾ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോൾ യുകെ ജയിലിൽ ആണുള്ളത്. മെഹുൽ ചോക്‌സി നിലവിൽ ആന്റിഗ്വയിലാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഇരുവരുടെയും സ്വത്തുവകകൾ നേരത്തെയും ഹോങ്കോങ്ങിൽ നിന്നും ദുബായിൽ നിന്നും പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. 137 കോടിയുടേതായിരുന്നു അന്ന് എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ