​ഗർഭിണിയായ യുവതിയേയും കാമുകനേയും കൊന്നത് ബന്ധുക്കൾ; ആത്മഹത്യയാക്കാൻ വിഷം കുടിപ്പിച്ചു; ചോദ്യം ചെയ്യലിൽ കുടുങ്ങി; അറസ്റ്റ്

​ഗർഭിണിയായ യുവതിയേയും കാമുകനേയും കൊന്നത് ബന്ധുക്കൾ; ആത്മഹത്യയാക്കാൻ വിഷം കുടിപ്പിച്ചു; ചോദ്യം ചെയ്യലിൽ കുടുങ്ങി; അറസ്റ്റ്
​ഗർഭിണിയായ യുവതിയേയും കാമുകനേയും കൊന്നത് ബന്ധുക്കൾ; ആത്മഹത്യയാക്കാൻ വിഷം കുടിപ്പിച്ചു; ചോദ്യം ചെയ്യലിൽ കുടുങ്ങി; അറസ്റ്റ്

റായ്പുർ: ​ഗർഭിണിയായ യുവതിയെയും ഒപ്പം യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവം നടന്ന് 20 ദിവസത്തിന് ശേഷമാണ് ഇരുവരുടേയും മരണങ്ങൾ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഛത്തീസ്ഗഢിലെ ഗരിയാബാന്ദ് സ്വദേശികളായ ഭൂപേന്ദ്ര കൻവാർ (21) ദാമിനി സാഹു (19) എന്നിവരെയാണ് ദിവസങ്ങൾക്ക് മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് 22 ന് രാത്രി കിടപ്പു മുറിയിൽ വിഷം കഴിച്ച് മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. യുവതിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് തൊട്ടടുത്ത ദിവസം ഭൂപേന്ദ്രയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

അടുപ്പത്തിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കിയെന്നായിരുന്നു നാട്ടുകാരും ആദ്യം വിശ്വസിച്ചത്. 

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദാമിനി ഗർഭിണിയാണെന്നും യുവാവിന് മർദനമേറ്റെന്നും വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാത്രമല്ല, മൃതദേഹങ്ങൾ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് യുവതിയുടെ ബന്ധുക്കളിലേക്ക് അന്വേഷണം നീണ്ടത്. 

വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗർഭിണിയായതും ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു. മെയ് 22ന് രാത്രി യുവാവ് കാമുകിയെ കാണാൻ വീട്ടിലെത്തി. ദാമിനിയുടെ സഹോദരനും അമ്മാവനും ചേർന്ന് ഭൂപേന്ദ്രയെ കൈയോടെ പിടികൂടി. യുവാവിനെയും യുവതിയെയും മുറിയിൽവെച്ച് പൊതിരെ തല്ലി. 

അതിനിടെ ഭൂപേന്ദ്ര ബോധരഹിതനായി നിലത്തു വീണു. ഈ സമയത്താണ് യുവതിയെ ബലം പ്രയോഗിപ്പിച്ച് വിഷം കുടിപ്പിച്ചത്. വിഷം അകത്തു ചെന്നതിന് പിന്നാലെ യുവതി ഛർദിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. ശേഷം യുവാവിന്റെ മൃതദേഹം ഇവർ തന്നെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. 

യുവതി വാതിൽ തുറക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോൾ മരിച്ച നിലയിൽ കണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആദ്യ മൊഴി. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു. മരിക്കുമ്പോൾ ദാമിനി സാഹു മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്പി 10,000 രൂപ പരിതോഷികവും സമ്മാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com