ചൈനയുടെ സേനാ കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിക്കൂടേ? വീരസ്യം പാകിസ്ഥാനെതിരെ മാത്രമോ? ; യശ്വന്ത് സിന്‍ഹ

ചൈനയുടെ സേനാ കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിക്കൂടേ? വീരസ്യം പാകിസ്ഥാനെതിരെ മാത്രമോ? ; യശ്വന്ത് സിന്‍ഹ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പ്രതികാരമായി ടിബറ്റിലെ ചൈനീസ് സേനാ കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താത്ത് എന്താണെന്ന് മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ. പാകിസ്ഥാനെതിരെ മാത്രമാണോ ഇന്ത്യയുടെ വീരസ്യമെന്ന് മുന്‍ ബിജെപി നേതാവു കൂടിയായ സിന്‍ഹ ട്വിറ്ററില്‍ ചോദിച്ചു.

' ഇരുപത് ഇന്ത്യന്‍ സൈനികരെ വധിച്ചതിനു പ്രതികാരമായി എന്താണ് ടിബറ്റിലെ ചൈനീസ് കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താത്തത്? വീട്ടില്‍ കയറി വക വരുത്തുക എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം. അതോ വീരസ്യമെല്ലാം പാകിസ്ഥാനെതിരെ മാത്രമാണോ? ''- യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.

അതിനിടെ, ചൈനീസ് സൈന്യവുമായി തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമെന്നു റിപ്പോര്‍ട്ട്. 20 സൈനികരാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ചൈനീസ് പക്ഷത്തുനിന്ന് 43 പേര്‍ മരിച്ചതായും റ്ിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്.

ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.

നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ നീക്കത്തെ ഐക്യരാഷ്ട്ര സഭ പ്രശംസിച്ചു. ചൈനയുമായുളള ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ അമേരിക്ക അനുശോചിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com