രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്, കെ സി വേണു​ഗോപാലും മൽസരരം​ഗത്ത് ; ‘കുതിരക്കച്ചവടം’ ഭയന്ന് കോൺ​ഗ്രസ്

നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ബിജെപി സഖ്യത്തിന് വിജയപ്രതീക്ഷയുണ്ട്
രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്, കെ സി വേണു​ഗോപാലും മൽസരരം​ഗത്ത് ; ‘കുതിരക്കച്ചവടം’ ഭയന്ന് കോൺ​ഗ്രസ്

ന്യൂഡൽഹി: രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടെണ്ണലും ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലായാണ് 24 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ‘കുതിരക്കച്ചവടം’ ഭയന്ന് എംഎൽഎമാരെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തെരഞ്ഞെടുപ്പുഫലം നിർണായകമാണ്.  തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ബിജെപി സഖ്യത്തിന് വിജയപ്രതീക്ഷയുണ്ട്.

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നും മൽസരിക്കുന്നു. ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് എംഎൽഎമാരെ ജയ്‍പുരിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കയാണ്. ബിജെപിയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുജറാത്തിൽ അധികാരത്തിലുള്ള ബിജെപിക്ക് നാലുസീറ്റിൽ മൂന്നെണ്ണം നേടാൻ രണ്ട് എംഎൽഎമാരുടെ പിന്തുണകൂടി വേണം. ഇവിടെയും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ജാർഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബിജെപിയും കോൺഗ്രസും ജാർഖണ്ഡ് മുക്തിമോർച്ചയും ഓരോ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. മധ്യപ്രദേശിലും മൂന്നുസീറ്റിലേക്ക് ബിജെപിയും കോൺഗ്രസും രണ്ടുസ്ഥാനാർഥികളെ വീതം നിർത്തിയിട്ടുണ്ട്.

കർണാടകത്തിൽനിന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡയും(ജനതാദൾ-എസ്) കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുമടക്കം നാലുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ രണ്ടുപേർ ബിജെപിയിൽനിന്നാണ്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയിൽ എൻഡിഎ ഭൂരിപക്ഷത്തിലേക്ക് അടുത്തെത്തും. മുന്നണിയുമായി സഹകരിക്കുന്ന എഐഎഡിഎംകെ കൂടി ചേർന്നാൽ  115 അംഗങ്ങളുടെ പിന്തുണ സർക്കാരിനുണ്ടാകും. 245 അംഗസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com