കോവിഡ് 19 വ്യാപനം വർദ്ധിക്കുകയാണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നിരത്തുകളിൽ ആളുകളുടെ സാന്നിധ്യം പൂർവ്വ സ്ഥിതിയിലേക്ക് എത്തുകയാണ്. ലോക്ക്ഡൗൺ ഉണ്ടാക്കിയ സാമ്പത്തികനഷ്ടം മറികടക്കാൻ രോഗഭീഷണിയെ വകവയ്ക്കാതെയും ജീവിതത്തിൽ പൊരുതി മുന്നേറാനുറച്ച് നീങ്ങുന്ന നിരവധി മുഖങ്ങളാണ് ചുറ്റുമുള്ളത്. എന്നാൽ സാമൂഹിക അകലം വിടാതെ ഈ കൊറോണ കാലത്തെ തിരിച്ചടികളെ മറികടക്കാമെന്ന് കാണിച്ചുതരികയാണ് ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
വൈറസ് പിടിമുറുക്കിയതിന് പിന്നാലെ വിളകൾ വിപണിയിലെത്തിക്കാൻ കഴിയാതെ വലഞ്ഞ ചില കർഷകരാണ് ഒരു പുതിയ ആശയത്തിന് തുടക്കമിട്ടിരിക്കുന്നത്. ഉടമയോ മറ്റ് ജീവനക്കാരോ ഇല്ലാതെ സത്യസന്ധതയുടെ പുറത്ത് പ്രവർത്തിക്കുന്ന കടകളാണ് ഇവിടുങ്ങളിലെ കോവിഡ് കാല കാഴ്ച. മിസോറാം-മണിപ്പൂർ ദേശീയപാതയിലൂടെ വണ്ടിയോടിക്കുന്നവർക്ക് ഇത്തരം നിരവധി ആളില്ലാ കടകൾ കാണാൻ കഴിയും.
പച്ചക്കറികളും മറ്റും അടുക്കിവച്ചിട്ടുള്ള ഈ കടകളിൽ മേൽനോട്ടത്തിന് ആളുകളുണ്ടാകില്ല, വിലപേശലും തർക്കവുമില്ല മറിച്ച് ബീൻസും മത്തങ്ങയുമൊക്കെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. കടകളിൽ സ്ഥാപിച്ചുട്ടുള്ള വിലവിവരപ്പട്ടിക നോക്കി തുക പെട്ടിയിൽ നിക്ഷേപിക്കാം. ഇത്തരം കടകളിൽ ചിലപ്പോഴൊക്കെ ഒരു ഭരണിയിൽ വെള്ളവും കണ്ടേക്കാം. ദാഹിച്ചുവരുന്ന യാത്രികർക്ക് ഇതും ആശ്വാസമാകാറുണ്ട്.
സത്യസന്ധതയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന കടകളാണ് ഇവ. മിസോറാമിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഇവ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വ്യാപകമായത്. പലപ്പോഴും ലഭിക്കേണ്ട തുകയേക്കാൾ കൂടുതൽ പണം പെട്ടിയിൽ കണ്ടെത്തിയ ദിവസങ്ങൾ ഉണ്ടെന്നും യഥാർത്ഥ വിലയേക്കാൾ അധികം നൽകാൻ പലരും മനസ്സ് കാണിക്കുന്നുണ്ടെന്നും കടയുടമകൾ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ