സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയേക്കും, മൂല്യനിർണയത്തിൽ മാറ്റം

ഫലങ്ങളിൽ അസംതൃപ്തിയുണ്ടെങ്കിൽ വർഷാവസാനം ബോർഡ് നടത്തുന്ന പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയേക്കും, മൂല്യനിർണയത്തിൽ മാറ്റം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ബാക്കി പരീക്ഷകൾ നടത്താതെ ഫലം പ്രഖ്യാപിച്ചേക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാൽ ബാക്കി പരീക്ഷകൾ മുഴുവനായും ഉപേക്ഷിക്കും. മൂല്യനിർണയ രീതിയിൽ മാറ്റം വരുത്തിയാകും ഫലപ്രഖ്യാപനം.

ഒരു പ്രത്യേക മാർക്കിംഗ് സ്കീമിന് കീഴിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് നേരത്തെ ബിരുദം നേടാനുള്ള സാധ്യതയാണ് പരി​ഗണനയിലുള്ളത്. ഫലങ്ങളിൽ അസംതൃപ്തിയുണ്ടെങ്കിൽ വർഷാവസാനം ബോർഡ് നടത്തുന്ന പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും.  

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള ബോർഡ് പരീക്ഷകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ കോളജ്-സർവകലാശാല പ്രവേശന പ്രക്രിയ ഉടൻ ആരംഭിക്കും. രാജ്യത്ത് നിലവിലുള്ള സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ ജൂലൈ 1 മുതൽ ജൂലൈ 15 വരെ സിബിഎസ്ഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനാലാണ് ഫലപ്രഖ്യാപനത്തിന് മറ്റ് മാർ​ഗ്​ഗങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്.

ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, ഹിന്ദി (കോർ), ഹിന്ദി (എലക്ടീവ്), ഹോം സയൻസ്, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ് , ഇൻഫൊർമേഷൻ പ്രാക്ടീസ് , ഇൻഫർമേഷൻ ടെക്നോളജി, ബയോ ടെക്നോളജി എന്നീ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com